
തൃശൂർ: തൃശൂർ മേയർ എം.കെ. വർഗീസിന്‍റെ നിരന്തരമുളള വിദേശയാത്രയിൽ ദുരൂഹതയും ധൂർത്തുമെന്ന് പ്രതിപക്ഷ നേതാവ് രാജൻ ജെ. പല്ലൻ പറഞ്ഞു. എം.കെ. വർഗീസ് ശ്രീലങ്കയിലേക്ക് വിദേശയാത്ര പോയതിനാൽ ശനിയാഴ്ച നടക്കേണ്ട കൗൺസിൽ യോഗവും, മാസ്റ്റർ പ്ലാൻ യോഗവും മാറ്റിവെച്ചത് ജനതയോടുള്ള അവഹേളനവും വെല്ലുവിളിയുമാണെന്ന് പ്രതിപക്ഷ നേതാവ് അഭിപ്രായപ്പെട്ടു.
മേയർ സ്ഥലത്ത് ഇല്ലെങ്കിൽ ഡെപ്യൂട്ടി എം.എൽ. റോസിയുടെ അധ്യക്ഷതയിൽ കൗൺസിൽ യോഗം ചേരാമെന്നിരിക്കെ, ഇതിന് മേയർ അനുവാദം നൽകാത്തത് എന്തുകൊണ്ടെന്നും രാജൻ ജെ പല്ലൻ ചോദിച്ചു. മേയറുടെ വിദേശയാത്രകളെക്കുറിച്ച് വിജിലൻസ് അന്വേഷണം നടത്തണമെന്നും തൃശൂർ കോർപറേഷൻ പ്രതിപക്ഷ നേതാവ് ആവശ്യപ്പെട്ടു.
എം. കെ. വർഗീസ് മേയറായി ചർജെടുത്തതിനു ശേഷം കോർപറേഷനിലെ സിപിഎമ്മിന്‍റെയും എൽഡിഎഫിലേയും നേതാക്കളുമായി ഇന്ത്യയ്ക്ക് അകത്തും, പുറത്തുമായി നിരവധി യാത്രകൾ നടത്തിയിട്ടുണ്ട്. സൗദി അറേബ്യയിലേക്ക് മേയർ പോയതൊഴികെ മറ്റൊന്നും കൗൺസിലിനെ അറിയിച്ചിട്ടില്ല.
കോർപ്പറേഷനിലെ ജനങ്ങൾ നൽകുന്ന നികുതി പണം ഉപയോഗിച്ചും മേയർ എന്ന നിലയിലെ സ്വാധീനം ഉപയോഗിച്ച് പണം പിരിവ് നടത്തിയും മേയറും സംഘവും നടത്തിയ വിദേശയാത്രകൾ ധൂർത്തിന്‍റെയും അഴിമതിയുടെയും ഉദാഹരണമാണെന്നും പ്രതിപക്ഷ നേതാവ് രാജൻ ജെ പല്ലൻ ചൂണ്ടിക്കാട്ടി.