കോട്ടയം: റബറിന് തറവിലയായി 250 രൂപ നിശ്ചയിച്ചു കൊണ്ടുള്ള പ്രഖ്യാപനം ഉടൻ ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നതായി ബിഡിജെസ് സംസ്ഥാന അധ്യക്ഷൻ തുഷാർ വെള്ളാപ്പള്ളി. താൻ കേന്ദ്രത്തോട് ആവശ്യപ്പെട്ടതിന്‍റെ അടിസ്ഥാനത്തിലാണ് ഉറപ്പ് ലഭിച്ചിരിക്കുന്നതെന്നും, കോട്ടയത്തു നിന്നും മാറി മത്സരിക്കില്ലെന്നും തുഷാർ പറഞ്ഞു. പുതുപ്പള്ളിയിൽ മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ കല്ലറയിലെത്തി പുഷ്പാർച്ചന നടത്തിയ ശേഷമായിരുന്നു അദ്ദേഹത്തിന്‍റെ പ്രതികരണം.
റബർ കർഷകരുടെ പ്രശ്നങ്ങൾ പരിഹരിക്കണമെങ്കിൽ കേന്ദ്രം തന്നെ വേണം. കോൺഗ്രസും സിപിഎമ്മും റബർ കർഷകർക്ക് വേണ്ടി ഒന്നും ചെയ്തില്ല. താൻ സഭാ മേലധ്യക്ഷൻമാരുമായുള്ള കൂടിക്കാഴ്ചയിലും റബർ പ്രശ്നങ്ങൾ ചർച്ചയായി. ഇടുക്കി, കോട്ടയം മണ്ഡലങ്ങളിലെ ബിഡിജെസ് സ്ഥാനാർഥികളെ ചൊവ്വാഴ്ച പ്രഖ്യാപിക്കും. ഇടുക്കിയിൽ മത്സരിക്കണമെന്ന ആവശ്യവുമായി മാത്യു സ്റ്റീഫൻ സമീപിച്ചിരുന്നു. എന്നാൽ പാർട്ടിയിൽ അംഗത്വം എടുത്താൽ മത്സരിപ്പിക്കാമെന്ന് അറിയിച്ചിരുന്നതായും അദ്ദേഹം പറഞ്ഞു.
കോട്ടയത്ത് സ്ഥാനാർഥിയാകുന്നതിന് ബിജെപി ദേശീയ നേതൃത്വത്തിന് മുന്നിൽ ചില നിർദേശങ്ങൾ വച്ചിരുന്നു. അതിൽ പ്രധാനം റബർ കർഷകരുടെ പ്രതിസന്ധിയാണ്. അനുകൂലമായ സുപ്രധാന തീരുമാനം കേന്ദ്രത്തിൽനിന്ന് ഉണ്ടാകുമെന്നാണ് പ്രതീക്ഷ. റബറിന് 250 രൂപ അടിസ്ഥാനവില പ്രഖ്യാപിക്കണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്. പ്രഖ്യാപനം ഉടൻ ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നു. റബർ കർഷകരുടെ പ്രശ്നങ്ങൾ പരിഹരിക്കണമെങ്കിൽ കേന്ദ്രം തന്നെ വേണം. കൃത്യമായ ഉറപ്പു ലഭിച്ചതിന് ശേഷമായിരിക്കും സ്ഥാനാർഥി പ്രഖ്യാപനം.