കൽപ്പറ്റ: വയനാട് മൂടക്കൊല്ലിയിലെ ഫാമിൽ നിന്ന് വീണ്ടും പന്നികളെ കാണാതായി. ആറു പന്നികളെയാണ് കാണാതായത്. കടുവയാണ് പന്നികളെ പിടികൂടിയതെന്നാണ് പ്രദേശവാസികൾ സംശയിക്കുന്നത്. പന്നികളെ കാണാതായതിനെത്തുടർന്ന് നടത്തിയ തെരച്ചിലിനൊടുവിൽ പന്നിയുടെ ശരീരാവശിഷ്ടങ്ങൾ ലഭിച്ചതോടെ കടുവ ആക്രമണമാണെന്ന സംശയത്തിന് ആക്കം കൂടിയിരിക്കുകയാണ്. ചതുപ്പു പ്രദേശത്തു നിന്ന് കടുവയുടേതിന് സമാനമായ കാൽപ്പാടുകളും കണ്ടെത്തിയിട്ടുണ്ട്. വനം വകുപ്പ് ഇക്കാര്യം സ്ഥിരീകരിച്ചിട്ടില്ല.
ദിവസങ്ങൾക്കു മുൻപ് ഇതേ ഫാമിൽ നിന്ന് 20 പന്നികളെ കടുവ ആക്രമിച്ച് കൊലപ്പെടുത്തിയിരുന്നു. തുടർന്നു നടത്തിയ അന്വേഷണത്തിനൊടുവിൽ പന്നിയുടെ ശരീരാവശിഷ്ടങ്ങൾ വനാതിർത്തിയിൽ നിന്ന് ലഭിച്ചു.
ഇതേത്തുടർന്ന് കടുവയെ പിടി കൂടുന്നതിനായി വനം വകുപ്പ് പ്രദേശത്ത് കൂടുകളും സ്ഥാപിച്ചു. എന്നാൽ കടുവ ഇതു വരെ കൂട്ടിൽ കുടുങ്ങിയിട്ടില്ല.