തൃശൂർ: വയനാട് നിന്നും എത്തിച്ച 'രുദ്രന്‍' എന്ന ആണ്‍കടുവയുടെ ആരോഗ്യസ്ഥിതി മെച്ചപ്പെട്ടുവരുന്നതായി റവന്യൂ മന്ത്രി കെ. രാജന്‍ അറിയിച്ചു. പൂത്തൂര്‍ ചന്ദനകുന്ന് ഐസോലേഷന്‍ സെന്‍ററില്‍ ചികിത്സയില്‍ കഴിയുന്ന കടുവയെ സന്ദര്‍ശിച്ചതിന് ശേഷം സംസാരിക്കുകയായിരുന്നു മന്ത്രി. ഡിസംബര്‍ 18ന് സൗത്ത് വയനാട് ഡിവിഷനിലെ വാകേരിയില്‍ ആക്രമണത്തില്‍ യുവാവ് കൊല്ലപ്പെട്ടതിനെ തുടര്‍ന്നാണ് വനംവകുപ്പ് കടുവയെ പിടികൂടിയത്. തുടര്‍ന്ന് സാരമായി പരുക്കേറ്റ കടുവയെ ചികിത്സയ്ക്കായി മറ്റും 19നാണ് പുത്തൂര്‍ സുവോളജിക്കല്‍ പാര്‍ക്കില്‍ എത്തിച്ചത്. നിലവില്‍ കടുവ അപകടനില പിന്നിട്ടിട്ടുണ്ട്.
പൂര്‍ണമായും കടുവയുടെ ആക്രമണ സ്വഭാവം മാറിയിട്ടില്ല. കൂടുതല്‍ പ്രകോപനം ഉണ്ടാക്കാതെ കൃത്യമായി പരിചരിച്ച് വരികയാണ്. മൂക്കിന് കുറുകെ ആഴമേറിയ മുറിവും കാലുകളില്‍ ചതവും ഒടിവുമുണ്ട്. ഡിസംബര്‍ 21ന് വെറ്ററിനറി സര്‍വകലാശാലയിലെയും സൂ ആശുപത്രിയിലെ 21 ഡോക്ടര്‍മാര്‍ ഉള്‍പ്പെടുന്ന സംഘം മൂന്ന് മണിക്കൂര്‍ സമയമെടുത്ത് ശസ്ത്രക്രിയ നടത്തിയിരുന്നു.
മുഖത്തെ മുറിവുകളും തുന്നിക്കെട്ടി. മുറിവ് പകുതി കരിഞ്ഞ അവസ്ഥയിലാണ്. 13-14 വയസ് പ്രായമെന്ന് കരുതുന്ന കടുവ നിലവില്‍ പ്രതിദിനം ഏഴ് കിലോ ബീഫ് വരെ ഭക്ഷിക്കുന്നുണ്ട്. മറ്റൊരു ശസ്ത്രക്രിയ കൂടി നടത്തിയാലേ പരിക്കുക്കള്‍ പൂര്‍ണമായി ഭേദമാകൂവെന്നും മന്ത്രി വ്യക്തമാക്കി.