കൊട്ടാരക്കരയില്‍ ടിപ്പര്‍ ലോറി ബസ് സ്റ്റോപ്പിലേക്ക് പാഞ്ഞുകയറി; 4 പേര്‍ക്ക് ദാരുണാന്ത്യം

മണ്ണ് കയറ്റിവന്ന ടിപ്പര്‍ ലോറി ഇറക്കം ഇറങ്ങിവരുമ്പോള്‍ നിയന്ത്രണം വിട്ട് മതിലില്‍ ഇടിച്ചശേഷം ബസ് സ്റ്റോപ്പിലേക്ക് അതിവേഗത്തില്‍ പാഞ്ഞുകയറുകയായിരുന്നു

Tipper lorry involved in accident

അപകടത്തില്‍പ്പെട്ട ടിപ്പര്‍ ലോറി

Updated on

കൊല്ലം: നിയന്ത്രണംവിട്ട ടിപ്പര്‍ ലോറി ബസ് സ്റ്റോപ്പിലേക്ക് പാഞ്ഞുകയറി ഉണ്ടായ അപകടത്തില്‍ രണ്ടു സ്‌കൂള്‍ വിദ്യാര്‍ഥികള്‍ അടക്കം നാലു പേര്‍ മരിച്ചു. അഞ്ചു പേര്‍ക്ക് പരുക്കേറ്റു. കൊട്ടാരക്കര നീലേശ്വരത്ത് ചൊവ്വാഴ്ച രാവിലെ ഏഴോടെയാണ് സംഭവം.

മരിച്ചവരില്‍ ഹരിലാല്‍ (54), പാര്‍ഥിപ് (15), അജയകുമാര്‍ (45) എന്നിവരെ തിരിച്ചറിഞ്ഞു. മറ്റൊരു വിദ്യാര്‍ഥിയെ തിരിച്ചറിഞ്ഞിട്ടില്ല. കുശാല്‍ (15), നവനീത് (13), ജിബിമോള്‍ (15) എന്നിവരാണ് പരുക്കേറ്റ വിദ്യാര്‍ഥികള്‍.

മണ്ണ് കയറ്റിവന്ന ടിപ്പര്‍ ലോറി ഇറക്കം ഇറങ്ങിവരുമ്പോള്‍ നിയന്ത്രണം വിട്ട് മതിലില്‍ ഇടിച്ചശേഷം ബസ് സ്റ്റോപ്പിലേക്ക് അതിവേഗത്തില്‍ പാഞ്ഞുകയറുകയായിരുന്നു. ഇതോടെ ലോറിയില്‍ ഉണ്ടായിരുന്ന മണ്ണ് ബസ് സ്റ്റോപ്പില്‍ ഉണ്ടായിരുന്നവരുടെ ദേഹത്തേക്ക് മറിഞ്ഞു. ഇതോടെ ഇവര്‍ മണ്ണിനടിയില്‍ പെട്ടുപോവുകയായിരുന്നു. മണ്ണ് മാറ്റിയാണ് അപകടത്തില്‍പ്പെട്ടവരെ പുറത്തെടുത്തത്.

പരുക്കേറ്റവരില്‍ രണ്ടു പേരുടെ നില അതീവഗുരുതരമാണ്. ഇവരെ തിരുവനന്തപുരം മെഡിക്കല്‍ കോളെജ് ആശുപത്രിയിലേക്ക് മാറ്റി. കൊട്ടാരക്കര താലൂക്ക് ആശുപത്രി, ഗോകുലം മെഡിക്കല്‍ കോളെജ് ആശുപത്രി, മെഡിസിറ്റി എന്നിവിടങ്ങളിലാണ് പരുക്കേറ്റവരെ മറ്റുള്ളവരെ പ്രവേശിപ്പിച്ചിരിക്കുന്നത്.

അഗ്നിരക്ഷാസേനയുടെ നേതൃത്വത്തിലാണ് രക്ഷാപ്രവര്‍ത്തനം. മണ്ണിനടിയില്‍ കൂടുതല്‍പേര്‍ കുടുങ്ങിക്കിടന്നുണ്ടോ എന്നറിയാന്‍ തിരച്ചില്‍ പുരോഗമിക്കുകയാണ്. സംഭവത്തില്‍ ഇടപെട്ട ആരോഗ്യമന്ത്രി കെ. മുരളീധരന്‍ ചികിത്സയ്ക്കുള്ള ക്രമീകരണങ്ങള്‍ ഊര്‍ജിതമാക്കാന്‍ നിര്‍ദ്ദേശം നല്‍കി.

logo
Metro Vaartha
www.metrovaartha.com