
കോഴിക്കോട്: താമരശേരി ചുരത്തില്‍ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തി ഉത്തരവ് പുറത്തിറക്കി ജില്ലാ കളക്‌ടർ. നവരാത്രി അവധിയോടനുബന്ധിച്ച് ചുരത്തിലുണ്ടായ തിരക്കില്‍ വലിയ ഗതാഗതകുരുക്കാണ് ഉണ്ടായത്. ഇതിന്‍റെ പശ്ചാത്തലത്തില്‍ അവധി ദിവസങ്ങളില്‍ താമരശേരി ചുരത്തില്‍ ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തുന്നതെന്നുംഇനിയൊരു ഉത്തരവുണ്ടാകുന്നതുവരെ നിയന്ത്രണങ്ങള്‍ തുടരുമെന്നും അധികൃതര്‍ അറിയിച്ചു.
6 ചക്രത്തില്‍ കൂടുതലുള്ള ടിപ്പര്‍ ലോറികള്‍, 10 ചക്രത്തില്‍ കൂടുതലുള്ള ചരക്ക് വാഹനങ്ങള്‍ ഉള്‍പ്പെടെയുള്ള വലിയ വാഹനങ്ങള്‍ക്കാണ് നിയന്ത്രണം ഏര്‍പ്പെടുത്തിയിരിക്കുന്നത്. ശനി, ഞായർ ഉൾപ്പടെയുള്ള അവധി ദിവസങ്ങളിൽ വൈകിട്ട് 3 മുതല്‍ രാത്രി 9 വരെ വലിയ വാഹനങ്ങള്‍ അനുവദിക്കില്ല. രണ്ടാം ശനിയോട് ചേർന്നുള്ള വെള്ളി, ശനി ദിവസങ്ങളിലും നിയന്ത്രണം ബാധകം. തിങ്കളാഴ്ചകളിൽ രാവിലെ 6 മുതല്‍ രാത്രി 9 വരെയാണ് നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുള്ളത്. കൂടാതെ ചുരത്തില്‍ വാഹനങ്ങളുടെ പാര്‍ക്കിങിനും വിലക്കുണ്ട്. അനധികൃതമായി പാര്‍ക്ക് ചെയ്യുന്നവരില്‍നിന്ന് പിഴ ഈടാക്കും.
ഇന്ന് രാവിലെയും താമരശ്ശേരി ചുരം എട്ടാം വളവില്‍ ബസ്സുകള്‍ അപകടത്തില്‍പ്പെട്ടിരുന്നു. എട്ടാം വളവില്‍ 3 മണിയോടെ 2 കെ.എസ്.ആര്‍.ടി.സി ബസുകള്‍ തമ്മിൽ കൂട്ടിയിടിച്ചായിരുന്നു അപകടം. കൂടാതെ ഇക്കഴിഞ്ഞ ആഴ്ച്ചയും രൂക്ഷമായ ഗതാഗതകുരുക്കാണ് ഉണ്ടായത്. സ്ത്രീകളും കുട്ടികളുമടക്കമുള്ള യാത്രക്കാര്‍ കുരുക്കില്‍പ്പെട്ട് മണിക്കൂറുകളോളം വലഞ്ഞിരുന്നു. ഈ സാഹചര്യത്തിലാണ് വലിയ വാഹനങ്ങൾക്ക് നിയന്ത്രണം ഏർപ്പെടുത്തിയത്. നേരത്തെയും പലതവണ ഗതാഗതകുരുക്കുണ്ടായപ്പോള്‍ ഭാരമേറിയ വാഹനങ്ങള്‍ക്ക് താമരശേരി ചുരത്തില്‍ നിയന്ത്രണം ഏര്‍പ്പെടുത്തിയിരുന്നെങ്കിലും പിന്നീട് പലകാരണങ്ങളാൽ നടപ്പാക്കിയിരുന്നില്ല.