

മലേഷ്യൻ പ്രധാനമന്ത്രിയുടെ സന്ദർശനം; കോഴിക്കോട്ട് കർശന ഗതാഗത നിയന്ത്രണം
കോഴിക്കോട്: മലേഷ്യൻ പ്രധാനമന്ത്രി അൻവർ ഇബ്രാഹിമിന്‍റെ സന്ദർശനത്തെ തുടർന്ന് കോഴിക്കോട് ജില്ലയിൽ ഞായറാഴ്ച ഗതാഗത നിയന്ത്രണം ഏർപ്പെടുത്തി. വൈകിട്ട് 5 മുതലാണ് നിയന്ത്രണം.
വൈദ്യരങ്ങാടി, രാമനാട്ടുകര മുതൽ മലാപ്പറമ്പ് വരെയും മലാപ്പറമ്പ് മുതൽ കുന്ദമംഗലം - മടവൂർ വരെയും വൈകിട്ട് 5 മണി മുതൽ പൂർണ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്. വാഹനങ്ങൾ വഴിതിരിച്ച് വിടാനുള്ള മാർഗ നിർദേശങ്ങൾ പുറപ്പെടുവിച്ചിട്ടുണ്ട്. റോഡുകളിൽ യാതൊരു വിധ വാഹന പാർക്കിങ്ങും അനുവദിക്കില്ല. വിവിഐപി പാസിങ് സമയത്ത് ഗതാഗതം പൂർണമായും നിയന്ത്രിക്കുന്നതായിരിക്കുമെന്നും നിർദേശങ്ങൾ കൃത്യമായി പാലിക്കണമെന്നും ട്രാഫിക് പൊലീസ് വ്യക്തമാക്കി.
നിർദേശങ്ങൾ ഇങ്ങനെ...
വയനാട് ഭാഗത്ത് നിന്ന് വരുന്ന വാഹനങ്ങൾ താമരശേരി, ബാലുശേരി, നന്മണ്ട, എരഞ്ഞിപ്പാലം വഴിയും കൊടുവള്ളി ഭാഗത്ത് നിന്ന് വരുന്ന വാഹനങ്ങൾ പടനിലം- കളരിക്കണ്ടി -വരട്ട്യാക്ക് -പെരിങ്ങളം- വഴിയും പോകണം.
മുക്കം ഭാഗത്ത് നിന്ന് വരുന്ന വാഹനങ്ങൾ ചെത്തുകടവ് - പെരിങ്ങളം വഴിയും കണ്ണൂർ ഭാഗത്ത് നിന്ന് വരുന്ന വാഹനങ്ങൾ എലത്തൂർ- പാവങ്ങാട്- നടക്കാവ് വഴി പോകണം.
യൂണിവേഴ്സിറ്റി ഭാഗത്ത് നിന്ന് വരുന്ന വാഹനങ്ങൾ ഇടിമൂഴിക്കൽ- രാമനാട്ടുകര - ഫറോക്ക് - ചെറുവണ്ണൂർ വഴി നഗരത്തിലേക്ക് പ്രവേശിക്കേണ്ടതാണ്.
കോഴിക്കോട് ഭാഗത്ത് നിന്ന് വരുന്ന വാഹനങ്ങൾ മെഡിക്കൽ കോളെജ് - മുണ്ടിക്കൽ താഴം -കോട്ടാംപറമ്പ- മനത്താനത്ത് റോഡ് വഴി കുന്ദമംഗലം ഭാഗത്തേക്ക് പോകേണ്ടതാണ്.
മലാപ്പറമ്പ് ഭാഗത്ത് നിന്ന് വരുന്ന വാഹനങ്ങൾ പൂളക്കടവ് ഇരിങ്ങാടൻ പള്ളി - മുണ്ടിക്കൽ താഴം - കോട്ടാംപറമ്പ - മനത്താനത്ത് റോഡ് വഴി കുന്ദമംഗലം ഭാഗത്തേക്ക് പോകണം.
എയർപോർട്ട്- റെയിൽവെ സ്റ്റേഷനിലേക്ക് പോകേണ്ട യാത്രക്കാർ നേരത്തെ പുറപ്പെടേണ്ടതാണ്.