
എറണാകുളം: ആലപ്പുഴ- ചെന്നൈ എക്സ്പ്രസ് 13 മണിക്കൂർ വൈകിയതിനെ തുടർന്ന് യാത്രക്കാരനുണ്ടായ അസൗകര്യത്തിന് ദക്ഷിണ റെയിൽവേ അരക്ഷം രൂപ നഷ്ടപരിഹാരം നൽകണമെന്ന് എറണാകുളം ജില്ലാ ഉപഭോക്തൃ തർക്കപരിഹാര കമ്മീഷൻ. കോടതിച്ചെലവായി 10,000 രൂപ വേറെയും നൽകണമെന്നും ഉത്തരവില്‍ പറയുന്നു. അങ്ങനെ ആകെ അറുപതിനായിരം രൂപയാണ് നൽകേണ്ടത്.
ബോഷ് ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡിൽ ഡെപ്യൂട്ടി മാനേജരായ കാർത്തിക് മോഹൻ നൽകിയ ഹർജിയിലാണ് നടപടി. ചെന്നൈയിൽ നടക്കുന്ന ഉന്നതതല യോഗത്തിൽ പങ്കെടുക്കുന്നതിന് എറണാകുളം റെയിൽവേ സ്റ്റേഷനിൽ എത്തിയപ്പോഴാണ് ട്രെയിൻ 13 മണിക്കൂർ വൈകുമെന്ന അറിയിപ്പ് റെയിൽവേയിൽ നിന്നും ലഭിക്കുന്നത്. മറ്റ് മാർഗങ്ങൾ ഇല്ലാത്തതിനാൽ പരാതിക്കാരന് അന്നത്തെ മീറ്റിങ്ങിൽ പങ്കെടുക്കാനായില്ല. കൂടാതെ ഒട്ടനവധി യാത്രക്കാർക്കും, നീറ്റ് പരീക്ഷ എഴുതാന്‍ തയ്യാറായിവന്ന വിദ്യാര്‍ഥികൾക്കും ട്രെയിനിന്‍റെ മുന്നറിയിപ്പ് മുന്‍കൂട്ടി ലഭിക്കാത്തതിനാൽ ദുരന്തത്തിലായി.
എന്നാൽ യാത്രയുടെ ഉദ്ദേശം മുൻകൂട്ടി അറിയിച്ചില്ല, അതിനാലാണ് കരുതൽ നടപടികൾ സ്വീകരിക്കാൻ കഴിയാതിരുന്നതെന്ന റെയിൽവേ വാദം പൂർണമായും തള്ളിയ കമ്മിഷൻ, ചെന്നൈ ഡിവിഷനിലെ ആരക്കുന്നത്ത് റെയിൽവേ യാർഡ് പുനർനിർമ്മാണ പ്രവർത്തനങ്ങൾ നടന്നത് മൂലമാണ് ട്രെയിൻ വൈകിയത് എന്നും, ഇത് നേരത്തെ അറിവുണ്ടായിരുന്നിട്ടും യാത്രക്കാർക്ക് മുൻകൂട്ടി വിവരങ്ങൾ നൽകുന്നതിലും സൗകര്യങ്ങൾ ഒരുക്കുന്നതിലും റെയിൽവേ അധികൃതർ പരാജയപ്പെട്ടതായും കമ്മീഷന്‍ കണ്ടെത്തി.
റെയില്‍വേയുടെ പ്രതിബദ്ധത ഇല്ലായ്മയാണ് ഇതിന് കാരണമെന്നും യാത്രക്കാര്‍ക്ക് ഉന്നത നിലവാരമുള്ള സേവനം ലഭിക്കുക എന്നത് റെയില്‍വേയുടെ ഔദാര്യമല്ല യാത്രക്കാരന്‍റെ അവകാശമാണെന്ന് കമ്മീഷന്‍ കുറ്റപ്പെടുത്തി. തുടര്‍ന്ന് സേവനത്തില്‍ വീഴ്ചവരുത്തിയ സതേണ്‍ റെയില്‍വേ, 50,000 രൂപ യാത്രക്കാരന് നഷ്ടപരിഹാരമായും 10,000 രൂപ കോടതി ചെലവായും 30 ദിവസത്തിനകം നല്‍കണമെന്ന് കമ്മീഷന്‍ പ്രസിഡന്‍റ് ഡി ബി ബിനു, മെമ്പര്‍മാരായ വൈക്കം രാമചന്ദ്രന്‍, ടി എന്‍ ശ്രീവിദ്യ എന്നിവരുടെ ബെഞ്ച് ഉത്തരവ് നല്‍കി.