തിരുവനന്തപുരം: ട്രെയ്‌നുകളുടെ വേഗം കൂട്ടല്‍ ഉള്‍പ്പടെ പാളത്തില്‍ നടത്തേണ്ട അറ്റകുറ്റപ്പണികള്‍ക്ക് നിലവിലെ ട്രെയ്‌നുകളുടെ ബാഹുല്യം തടസമാണെന്ന് തിരുവനന്തപുരം റെയ്‌ല്‍വേ ഡിവിഷണല്‍ മാനെജര്‍ മനീഷ് തപ്യാല്‍.
ട്രാക്കുകള്‍ ബലപ്പെടുത്തി വേഗം കൂട്ടാനുള്ള നടപടികള്‍ പുരോഗമിക്കുകയാണ്. വളവുകള്‍ നിവര്‍ത്തിയും സിഗ്നല്‍ സംവിധാനം നവീകരിച്ചുമാകും വേഗം കൂട്ടുക. ഭൂമി ഏറ്റെടുക്കല്‍ വേണ്ടിവരില്ല. മണിക്കൂറില്‍ 110 കിലോമീറ്റര്‍ വേഗം കൈവരിക്കുകയാണ് ലക്ഷ്യം. ട്രെയ്‌നുകൾ ഓടാത്ത സമയം നോക്കിയാണു വളവു നിവർത്തൽ ജോലികൾ നടത്തുന്നത്. അതിൽ കാലതാമസം സ്വാഭാവികമാണ്.
വന്ദേഭാരത് അനുവദിച്ചപ്പോള്‍ മറ്റു ട്രെയ്‌നുകളുടെ സമയം ക്രമീകരിക്കേണ്ടിവന്നിട്ടുണ്ട്. എന്നാൽ, ട്രെയ്‌നുകൾ വൈകിയോടുന്നെന്ന പരാതി ശരിയല്ല. വന്ദേഭാരതിലൂടെ കൂടുതല്‍ യാത്രാ സൗകര്യം ഒരുക്കാനായെന്നും കൂടുതല്‍ വന്ദേഭാരത് ട്രെയ്‌നുകൾക്കു വേണ്ടി ആവശ്യം ഉയരുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.