സ്വന്തം ലേഖകൻ
തിരുവനന്തപുരം: കെഎസ്ആർടിസിയിൽ ജൂൺ മാസത്തെ ശമ്പള വിതരണം പ്രതിസന്ധിയിലായതിനു ധനവകുപ്പിനെ പഴിച്ച് ഗതാഗതമന്ത്രി ആന്റണി രാജു. എല്ലാ മാസവും സർക്കാർ സഹായത്തിലാണു ശമ്പളം വിതരണം ചെയ്യുന്നത്. എന്നാൽ, ഈ മാസം 50 കോടി കെഎസ്ആർടിസി സർക്കാരിനോട് ആവശ്യപ്പെട്ടെങ്കിലും 30 കോടിയാണ് അനുവദിച്ചത്. ഇതാകട്ടെ ധനവകുപ്പ് കോർപ്പറേഷനു കൈമാറിയിട്ടില്ലെന്നും ഗതാഗതമന്ത്രി കുറ്റപ്പെടുത്തി. കൂടാതെ കഴിഞ്ഞ മാസം 60 കോടി ആവശ്യപ്പെട്ടതു ലഭിച്ചിട്ടില്ലെന്നും പെൻഷന്റെ കാര്യത്തിലും ഗതാഗത വകുപ്പ് എല്ലാ നടപടികളും പൂർത്തിയാക്കിയെന്നും ഗതാഗതമന്ത്രി പറഞ്ഞു. ശമ്പളം ലഭിക്കാത്തതു ചൂണ്ടിക്കാട്ടി കെഎസ്ആർടിസി ഡ്രൈവർ കൂലിപ്പണിക്കു പോകാനായി കോർപ്പറേഷനെ സമീപിച്ച വിഷയം മാധ്യമങ്ങൾ ചൂണ്ടിക്കാട്ടിയപ്പോഴായിരുന്നു മന്ത്രിയുടെ മറുപടി.
ഡ്രൈവർ കൂലിപ്പണിക്ക് അപേക്ഷിച്ചത് അറിയില്ലെന്നും മന്ത്രി പറഞ്ഞു. സർക്കാർ സഹായത്തിലെ മുൻ മാസങ്ങളിലെ കുടിശികയായ 60 കോടി രൂപയും, ജൂണിലെ വിഹിതമായ 50 കോടിയും ചേർത്ത് 110 കോടി രൂപയാണു കെഎസ്ആർടിസി സർക്കാരിനോട് ആവശ്യപ്പെട്ടിരുന്നത്. എന്നാൽ, 30 കോടിയാണ് ഉത്തരവിറങ്ങിയത്. മാസങ്ങളായി ജീവനക്കാർക്കു രണ്ട് ഗഡുക്കളായാണു ശമ്പളം നൽകിവരുന്നത്. 30 കോടി രൂപ കൊണ്ട് ആദ്യ ഗഡുവിതരണം നടത്താനാകുമെങ്കിലും ധനവകുപ്പ് നടപടിക്രമങ്ങൾ പൂർത്തിയാക്കാത്തതിനാൽ കെഎസ്ആർടിസിയിലേക്കു പണം എത്തിയിട്ടില്ല.
എല്ലാ അഞ്ചാം തിയതിക്കു മുമ്പായും ആദ്യ ഗഡു ശമ്പളം വിതരണം ചെയ്യുമെന്നു ഗതാഗതവകുപ്പ് ഉറപ്പ് നൽകിയിരുന്നതാണെങ്കിലും ജൂലൈ 13 ആയിട്ടും ശമ്പളമെത്താത്തതിൽ വലിയ പ്രതിഷേധത്തിലാണു ജീവനക്കാർ. അതിനിടെയാണു സാമ്പത്തിക ബുദ്ധിമുട്ടിലാണെന്നും തൂമ്പാ പണിക്കു പോകാൻ അവധി അനുവദിക്കണമെന്നും ആവശ്യപ്പെട്ട് കെഎസ്ആർടിസി ജീവനക്കാരന് മേലുദ്യോഗസ്ഥന് അപേക്ഷ നൽകിയത്. മെട്രൊവാർത്തയടക്കം റിപ്പോർട്ട് ചെയ്ത ഈ അപേക്ഷ സാമൂഹ്യമാധ്യമങ്ങളിലടക്കം വൈറലായതോടെയാണ് മന്ത്രി പ്രതികരിച്ചിരിക്കുന്നത്.