
തിരുവനന്തപുരം: മാധ്യമ പ്രവർത്തകനായ കെ.എം ബഷീറിന്‍റെ മരണവുമായി ബന്ധപ്പെട്ട കേസിലെ മുഖ്യപ്രതി ശ്രീറാം വെങ്കിട്ടരാമന്‍ ഡിസംബര്‍ 11 നു ഹാജരാകാന്‍ വിചാരണക്കോടതി ഉത്തരവിട്ടു. തിരുവനന്തപുരം ഒന്നാം അഡീ. ജില്ലാ സെഷന്‍സ് കോടതി ജഡ്ജി കെ.പി അനില്‍കുമാറാണ് ഉത്തരവിട്ടത്. നേരത്തെ കേസില്‍ തന്നെ കുറ്റവിമുക്തനാക്കണമെന്നാവശ്യപ്പെട്ട് റിവിഷന്‍ ഹര്‍ജിയുമായി ചെന്ന ശ്രീറാമിന് സുപ്രീംകോടതിയില്‍ നിന്നും കനത്ത തിരിച്ചടി നേരിട്ട സാഹചര്യത്തിലാണ് പ്രതിയെ വിചാരണക്കായി കോടതി വിളിച്ചു വരുത്തുന്നത്.
2023 ഓഗസ്റ്റ് 25 നാണ് കേസില്‍ ശ്രീറാമിനെതിരേ നരഹത്യകുറ്റം നിലനില്‍ക്കുമെന്നും വിചാരണ നേരിടണമെന്നും സുപ്രീം കോടതി ഉത്തരവിട്ടത്. നരഹത്യ കേസ് നിലനില്‍ക്കില്ലെന്ന വാദം തള്ളിക്കൊണ്ടായിരുന്നു പരമോന്നത കോടതിയുടെ ഇടപെടല്‍.അതേസമയം കേസിലെ രണ്ടാം പ്രതിയായ വഫ ഫിറോസിനെ കേസില്‍ നിന്ന് ഒഴിവാക്കിയിരുന്നു. വഫ ഫിറോസ് നല്‍കിയ ഡിസ്ചാര്‍ജ് പെറ്റീഷന്‍ അംഗീകരിച്ചായിരുന്നു കോടതി ഇടപെടൽ.