
കോഴിക്കോട് : കോഴിക്കോട് മെഡിക്കല്‍ കോളെജ് മാതൃശിശു കേന്ദ്രത്തില്‍ ഭാര്യയ്‌ക്കൊപ്പമെത്തിയ ആദിവാസ് യുവാവ് തൂങ്ങിമരിച്ച സംഭവത്തില്‍ മനുഷ്യാവകാശ കമ്മീഷന്‍ കേസെടുത്തു. വയനാട് മേപ്പാടി പാറവയല്‍ സ്വദേശി വിശ്വനാഥനാണ് മരിച്ചത്. മോഷണക്കുറ്റം ആരോപിച്ചു മര്‍ദ്ദിച്ചതാണ് ജീവനൊടുക്കാന്‍ കാരണമെന്നാണു കുടുംബത്തിന്‍റെ പരാതി. ഒരാഴ്ച്ചയ്ക്കകം റിപ്പോര്‍ട്ട് സമര്‍പ്പിക്കാനാണു മനുഷ്യാവകാശ കമ്മീഷന്‍ നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്. മാതൃശിശു സംരക്ഷണ കേന്ദ്രം സൂപ്രണ്ട്, പൊലീസ് എന്നിവരോടാണ് റിപ്പോർട്ട് ആവശ്യപ്പെട്ടിരിക്കുന്നത്.
ഭാര്യ ബിന്ദുവിന്‍റെ പ്രസവത്തിനായാണ് വിശ്വനാഥന്‍ ആശുപത്രിയിലെത്തിയത്. ഇവിടെവച്ച് ആരുടെയോ മൊബൈല്‍ ഫോണും പണവും നഷ്ടപ്പെടുകയും, ആ കുറ്റം ആരോപിച്ച് വിശ്വനാഥനെ മര്‍ദ്ദിച്ചു എന്നുമാണ് പരാതി. ഇതേത്തുടര്‍ന്ന് ഓടി രക്ഷപ്പെട്ട വിശ്വനാഥനെ പഴയ പൊലീസ് ക്വാര്‍ട്ടേഴ്‌സിനു സമീപം തുങ്ങിമരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. മര്‍ദ്ദനം മൂലമുണ്ടായ മനോവിഷമത്തില്‍ വിശ്വനാഥന്‍ തൂങ്ങിമരിച്ചതാണെന്നും, മറ്റൊരു പ്രശ്‌നവും അദ്ദേഹത്തിനുണ്ടായിരുന്നില്ലെന്നു കുടുംബാംഗങ്ങള്‍ വ്യക്തമാക്കുന്നു. സംഭവത്തിൽ വിശദമായ അന്വേഷണം വേണമെന്ന് കുടുംബം ആവശ്യപ്പെട്ടു.