കൊച്ചി: തൃപ്പൂണിത്തുറ പടക്ക സംഭരണശാലയിലുണ്ടായ സ്ഫോടനവുമായി ബന്ധപ്പെട്ട കേസിൽ 4 പ്രതികളുടെ അറസ്റ്റ് പൊലീസ് രേഖപ്പെടുത്തി. രാത്രി എട്ടരയോടെയായിരുന്നു അറസ്റ്റ്. നരഹത്യക്കുറ്റം ചുമത്തിയാണ് അറസ്റ്റ്. ദേവസ്വം പ്രസിഡന്‍റ് സജീഷ് കുമാർ, സെക്രട്ടറി രാജേഷ്, ട്രഷറർ സത്യൻ എന്നിവരും ജോയിൻ സെക്രട്ടറിയുമാണ് അറസ്റ്റിലായത്. പ്രതികളെ നാളെ കോടതിയിൽ ഹാജരാക്കും.
അതേസമയം, ഇന്നുണ്ടായ സ്ഫോടനത്തിൽ ഇതുവരെ മരിച്ചവരുടെ എണ്ണം 2 ആയി. പടക്കശാലയിൽ ജോലി ചെയ്തിരുന്ന തിരുവനന്തപുരം സ്വദേശി വിഷ്ണുവും മറ്റൊരു വ്യക്തിയായ 55 കാരൻ വിദാകരനുമാണ് മരിച്ചത്. ഗുരുതര പൊള്ളലേറ്റ ദിവാകരൻ ചികിത്സയിലിരിക്കെ വൈകിട്ടോടെയാണ് മരണം.
പുതിയകാവ് ക്ഷേത്രത്തിലെ ഉത്സവത്തിന്‍റെ ഭാഗമായി എത്തിച്ച പടക്കങ്ങൾ വാഹനത്തിൽ നിന്ന് ഇറക്കുന്നതിനിടെയാണ് പൊട്ടിത്തെറിച്ചതെന്നാണ് വിവരം. സ്ഫോടനാവശിഷ്ടങ്ങൾ 400 മീറ്റർ വരെ ദൂരത്തേക്ക് തെറിച്ചുവീണു.സമീപത്തെ വീടുകൾക്ക് കേടുപാടുകളുണ്ടായി. രണ്ടു കിലോമീറ്റർ അകലേക്കു വരെ സ്ഫോടനത്തിന്‍റെ ആഘാതമുണ്ടായെന്നു സമീപവാസികൾ പറയുന്നു. ഒരു വാഹനം പൂർണമായും കത്തിനശിച്ചു.