ട്രോൾ കനത്തു, ഫെയ്സ്ബുക്ക് പോസ്റ്റ് പിൻവലിച്ച് രാജീവ്‌ ചന്ദ്രശേഖർ
v sivankutty, rajeev chandrasekhar

ട്രോൾ കനത്തു, ഫെയ്സ്ബുക്ക് പോസ്റ്റ് പിൻവലിച്ച് രാജീവ്‌ ചന്ദ്രശേഖർ

വിദ്യാഭ്യാസമന്ത്രി വി. ശിവൻകുട്ടിയും തിരുവനന്തപുരം മേയർ ആര്യാ രാജേന്ദ്രനും രാജീവിന്‍റെ കുറിപ്പിനെ ട്രോളി രംഗത്തെത്തി

തിരുവനന്തപുരം: കേരളത്തിൽ പ്രളയമെന്നു കേന്ദ്രസഹമന്ത്രി രാജീവ്‌ ചന്ദ്രശേഖറിന്‍റെ ഫെയ്സ്ബുക്ക് പോസ്റ്റ്. പ്രളയസാഹചര്യമില്ലാത്ത കേരളത്തിൽ എവിടെയാണ് പ്രളയമെന്ന് ചോദിച്ച് കടുത്ത വിമർശനങ്ങളും ട്രോളുകളുമെത്തിയതോടെ രണ്ട് മണിക്കൂറിന് ശേഷം മന്ത്രി പോസ്റ്റ് പിൻവലിച്ചു.

‘‘കേരളത്തിലെ പ്രളയത്തിൽ നിരവധി പേർക്ക് ജീവൻ നഷ്ടപ്പെട്ടുവെന്നറിഞ്ഞതിൽ അതിയായ ദുഃഖമുണ്ട്. പരേതരുടെ കുടുംബാംഗങ്ങളുടെ ദുഃഖത്തിൽ പങ്കു ചേരുന്നു. അപകടത്തിൽ പെട്ടവർ എത്രയും വേഗം സുഖം പ്രാപിക്കട്ടെയെന്ന് പ്രാർഥിക്കുന്നു’’വെന്നാണ് തിരുവനന്തപുരത്തെ എൻഡിഎ സ്ഥാനാർഥികൂടിയായ രാജീവ് ചന്ദ്രശേഖർ ഫെയ്‌സ്‌ബുക്കിൽ കുറിച്ചത്.

വിദ്യാഭ്യാസമന്ത്രി വി. ശിവൻകുട്ടിയും തിരുവനന്തപുരം മേയർ ആര്യാ രാജേന്ദ്രനും രാജീവിന്‍റെ കുറിപ്പിനെ ട്രോളി രംഗത്തെത്തി. രാജീവ് ചന്ദ്രശേഖർ ഇപ്പോൾ കണ്ടത് ‘2018’ സിനിമയാണെന്നായിരുന്നു ശിവൻകുട്ടിയുടെ പരിഹാസം. തെരഞ്ഞെടുപ്പ് കാലത്തല്ലാതെ ഇടയ്ക്ക് ഇങ്ങോട്ടുവന്നാല്‍ പൂര്‍ണ ബോധം പോകാതെ രക്ഷപ്പെടാമെന്നും ശിവൻകുട്ടി.‌

രാജീവ് ചന്ദ്രശേഖർ ഇപ്പോഴും 2018 ൽ ജീവിക്കുകയാണെന്നും കളമശേരിയിൽ ചത്തുപൊങ്ങിയ മീനുകളെയാണ് അദ്ദേഹം ഉദ്ദേശിച്ചതെന്നും സാഹചര്യം മുൻകൂട്ടി കണ്ട് പോസ്റ്റ് തയ്യാറാക്കിയിരിക്കുകയാണെന്നും തുടങ്ങി കടുത്ത ഭാഷയിലാണ് സമൂഹമാധ്യമത്തിൽ പോസ്റ്റിനെതിരേ വിമർശനങ്ങളുയർന്നത്.