മലപ്പുറം: തുവ്വൂരിൽ കൃഷിഭവനിലെ താത്കാലിക ജീവനക്കാരി സുജിതയെ കൊലപ്പെടുത്തിയത് അതിക്രൂരമായെന്ന് പോസ്റ്റ്‌മോർട്ടം റിപ്പോർട്ട്. സുജിതയുടെ കഴുത്തിൽ ആദ്യം കയർ കുരുക്കി ശ്വാസംമുട്ടിച്ചെന്നും പിന്നീട് ജീവനോടെ കെട്ടിത്തൂക്കി കൊലപ്പെടുത്തുകയായിരുന്നു എന്നും റിപ്പോർട്ടിൽ പറയുന്നു.
ശബ്ദം പുറത്തു വരാതിരിക്കാന്‍ സുജിതയുടെ വായ സെലോ ടേപ്പ് ഉപയോഗിച്ച് മൂടിക്കെട്ടിയിരുന്നു. കുതറി മാറാതിരിക്കാന്‍ കൈകാലുകൾ കൂട്ടിക്കെട്ടിയതിന്‍റെ തെളിവുകൾ ശരീരത്തിലുണ്ട്. മൃതദേഹം അഴുകിയ നിലയിലായതിനാൽ മർദനമേറ്റതിന്‍റെ പാടുകളൊന്നും കണ്ടെത്താനായില്ലെന്നും, ലൈംഗിക പീഡനത്തിന് ഇരയായതിന്‍റെ ലക്ഷണങ്ങളും കണ്ടെത്താനായിട്ടിലെന്നും റിപ്പോർട്ടിൽ പറയുന്നു.
പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് പൊലീസിനു കൈമാറി. മരണത്തിൽ ലാബ് പരിശോഘനാ ഫലം കൂടി പുറത്തുവന്നാലെ കൂടുതൽ വിവരങ്ങൾ അറിയാനാകൂ എന്നാണ് പൊലീസ് അറിയിച്ചത്. മഞ്ചേരി മെഡിക്കൽ കോളെജ് ഫൊന്‍സിക് വിഭാഗം മേധാവി ഡോ. ഹിതേഷ് ശങ്കറിന്‍റെ നേതൃത്വത്തിലാണ് പോസ്റ്റ് മാർട്ടം നടപടികൾ പൂർത്തിയാക്കിയത്.
ഇതിനിടയിൽ വിഷ്ണു നിരവധി സ്ത്രീകളുടെ പണവും സ്വർണവും തിരിമറി നടത്തിയിരുന്നതായി പൊലീസിനു വിവരം ലഭിച്ചു. പണം കടം വാങ്ങിയും പണയപ്പെടുത്താന്‍ എന്ന് പറഞ്ഞ് സ്വർണാഭരണങ്ങൾ കൈക്കലാക്കിയും പറ്റിച്ചുവെന്നുമാണ് വിവരം. ഇതിന്‍റെ പേരിൽ ഇവർ തമ്മിൽ തർക്കമുണ്ടായിരുന്നു.
കടം വാങ്ങിയ 2 പേർക്ക് വിഷ്ണു 50,000 രൂപയും 40,500 രൂപയും തിരിച്ചു നൽകിയിരുന്നു. ഇതിനായാണ് സുജിതയെ വീട്ടിൽ വിളിച്ചുവരുത്തി കൊലപ്പെടുത്തിയതെന്നാണ് പൊലീസിന്‍റെ പ്രാഥമിക നിഗമനം. സാമ്പത്തിക ഇടപാടിനപ്പുറം മറ്റെന്തങ്കിലും കാരണങ്ങൾ കൊലയ്ക്ക് പിന്നിലുണ്ടൊയെന്നും അന്വേഷിച്ചു വരികയാണെന്നും പൊലീസ് വ്യക്തമാക്കി.