
തിരുവനന്തപുരം: ചലച്ചിത്ര രംഗത്തെ സമഗ്ര സംഭാവനയ്ക്കായി സംസ്ഥാന സർക്കാർ നൽകുന്ന പരമോന്നത പുരസ്കാരമായ ജെ.സി.ഡാനിയേൽ പുരസ്കാരത്തിന് സംവിധായകൻ ടി.വി. ചന്ദ്രൻ അർഹനായി. അഞ്ച് ലക്ഷം രൂപയും പ്രശസ്തിപത്രവും ശിൽപവുമടങ്ങുന്നതാണ് പുരസ്കാരം.
ആറ് ദേശീയ പുരസ്കാരങ്ങളും, പത്ത് സംസ്ഥാന പുരസ്കാരങ്ങളും സ്വന്തമാക്കിയ ടി.വി. ചന്ദ്രൻ അന്താരാഷ്ട്ര ചലച്ചിത്ര മേളകളിലെ മലയാളത്തിന്‍റെ മുഖമായി മാറിയിരുന്നു. റിസർവ് ബാങ്കിലെ ജോലി ഉപേക്ഷിച്ച് സിനിമയിലേക്കെത്തിയ അദ്ദേഹം 1981ൽ കൃഷ്ണൻ കുട്ടി എന്ന സിനിമയിലൂടെയാണ് സ്വതന്ത്ര സംവിധായകനായത്. പിന്നീട് സമാന്തര സിനിമകളിലൂടെ സമൂഹത്തിന്‍റെ മൂല്യച്യുതികൾക്കെതിരേ അദ്ദേഹം പോരാടി. പൊന്തന്മാട, മങ്കമ്മ, സൂസന്ന, കഥാവശേഷൻ, പാഠം ഒന്ന് ഒരു വിലപം, വിലാപങ്ങൾക്കപ്പുറം, ശങ്കരനും മോഹനനും തുടങ്ങി നിരവധി സിനിമകൾ ജനശ്രദ്ധ ആകർഷിച്ചു. 2019ൽ പുറത്തിറങ്ങിയ പെങ്ങളില എന്ന ചിത്രമാണ് അവസാനമായി സംവിധാനം ചെയ്തത്.