തിരുവനന്തപുരം: കാട്ടാക്കട ക്രിസ്റ്റ്യൻ കോളെജിലെ യുയുസി ലിസ്റ്റിൽ തട്ടിപ്പു നടത്തിയതുമായി ബന്ധപ്പെട്ട് കോളെജ് പ്രിൻസിപ്പലിനും എസ്എഫ്ഐ നേതാവിനുമെതിരേ കേസെടുത്ത് പൊലീസ്. കോളെജ് പ്രിൻസിപ്പൽ ഡോ. ജി.ജെ. ഷൈജുവാണ് ഒന്നാം പ്രതി. ബിരുദ വിദ്യാർഥിയും എസ്എഫ്ഐ നേതാവുമായി എ. വിശാഖ് രണ്ടാം പ്രതിയാണ്.
ഇരുവർക്കുമെതിരേ വഞ്ചന, വ്യാജരേഖ ചമയ്ക്കൽ, ആൾമാറാട്ടം തുടങ്ങിയ വകുപ്പുകളാണ് ചുമത്തിയിരിക്കുന്നത്. കേരള സർവകലാശാല രജിസ്ട്രാർ നൽകിയ പരാതിയിലാണ് കാട്ടാക്കട പൊലീസ് നടപടി സ്വീകരിച്ചിരിക്കുന്നത്.
ക്രിസ്റ്റ്യൻ കോളെജിലെ യൂണിവേഴ്സിറ്റി യൂണിയൻ തെരഞ്ഞെടുപ്പിൽ മത്സരിച്ചു ജയിച്ച എ.എസ് അനഘയ്ക്കു പകരം വിശാഖിന്‍റെ പേരുൾപ്പെടുത്തിയ ലിസ്റ്റ് സർവകലാശാലയ്ക്കു കൈമാറിയതാണ് കേസിനാസ്പദമായ സംഭവം.
ആൾമാറാട്ടം ചൂണ്ടിക്കാട്ടി കെഎസ് യു പരാതി നൽകിയതിനെത്തുടർന്ന് പ്രിൻസിപ്പൽ പിശകു പറ്റിയതായി സമ്മതിച്ചു. സംഭവം വിവാദമായതോടെ സർവകലാശാല യൂണിയൻ തെരഞ്ഞെടുപ്പു മാറ്റി വച്ചിരിക്കുകയാണ്.