കൊച്ചി : എറണാകുളം നഗരത്തിലെ വിവിധ ഭാഗങ്ങളിൽ കോളെജ് വിദ്യാർഥികൾ അടക്കമുള്ളവർക്കു മയക്കുമരുന്നുകൾ വിൽപ്പന നടത്തുന്ന സംഘത്തിലെ രണ്ട് പേരെ എക്സൈസ് സംഘം പിടികൂടി. നൈട്രാസെപാം എന്ന അതിമാരക മയക്കുമരുന്നുകളുമായാണു ഇവരെ പിടികൂടിയത്. എറണാകുളം എളംകുളം ഐശ്വര്യ ലൈനിൽ പണ്ടാതുരുത്തി വീട്ടിൽ വിഷ്ണു പ്രസാദ് (29) എറണാകുളം ഏലൂർ ഡിപ്പോ സ്വദേശി പുന്നക്കൽ വീട്ടിൽ ടോമി ജോർജ് (35) എന്നിവരാണ് എറണാകുളം എക്‌സൈസ് സംഘത്തിന്‍റെ സംയുക്ത നീക്കത്തിൽ പിടിയിലായത്.
"പടയപ്പ ബ്രദേഴ്സ്" എന്ന കോഡിലാണ് ഇവർ മയക്കുമരുന്ന് ഗുളികകൾ വിറ്റഴിച്ചിരുന്നത്. വിഷ്ണുവിൽ നിന്ന് 50 ഗുളികകളും ടോമി ജോർജിൽ നിന്ന് 80 ഗുളികകളും പിടിച്ചെടുത്തു.
പ്രധാനമായും ഹോസ്റ്റലുകളിൽ തങ്ങുന്ന വിദ്യാർഥികളും യുവതിയുവാക്കളുമാണ് ഇവരുടെ മുഖ്യ ഇരകൾ. ഇത് ഉപയോഗിക്കാത്തവർക്ക് ഇവർ "ടെസ്റ്റ് ഡോസ് " എന്ന രീതിയിൽ മയക്ക് മരുന്ന് ഗുളിക ആദ്യം സൗജന്യമായി നൽകിയിരുന്നു. ഉപഭോക്താക്കളുടെ മുൻകൂട്ടിയുള്ള ഓർഡർ പ്രകാരമാണ് ഇവർ മയക്കുമരുന്നുകൾ എത്തിച്ചിരുന്നത്.
രണ്ടംഗ സംഘത്തെക്കുറിച്ചുള്ള രഹസ്യ റിപ്പോർട്ട് നേരത്തെ തന്നെ എക്സൈസിന് ലഭിച്ചിരുന്നു. കണ്ടെയ്നർ റോഡിലെ ചേരാനെല്ലൂർ സിഗ്നലിന് പടിഞ്ഞാറ് വശമുള്ള അണ്ടർ പാസിന് സമീപം മയക്കുമരുന്ന് ഗുളികകൾ കൈമാറ്റം ചെയ്യുന്നതിനു വിഷ്ണു പ്രസാദ് നിൽക്കുന്നുണ്ടെന്ന രഹസ്യ വിവരം ലഭിച്ചതിനെ തുടർന്ന് എക്സൈസ് ഷാഡോ സംഘം ഇയാളെ വളയുകയായിരുന്നു. പിടിയിലാകുമെന്ന് ഉറപ്പായതോടെ മയക്കുമരുന്നുകൾ ഉപേക്ഷിച്ച് ഓടി രക്ഷപെടാൻ ശ്രമിച്ചു. ചോദ്യം ചെയ്യലിലാണു മയക്ക് മരുന്ന് ഗുളികകളുടെ മൊത്ത വിതരണക്കാരൻ ടോമി ജോർജിനെക്കുറിച്ചുള്ള വിവരം ലഭിക്കുന്നത്. പാതാളം ഇഎസ്ഐ ജംഗ്ഷന് സമീപം മയക്കുമരുന്നുമായി ആവശ്യക്കാരെ കാത്ത് നിൽക്കുകയായിരുന്ന ടോമി ജോർജിനെ കൈയോടെ പിടികൂടുകയായിരുന്നു. നീണ്ട ഇടവേളയ്ക്ക് ശേഷമാണ് ഇത്രയും അധികം നൈട്രസെപാം ടാബ്‌ലെറ്റ് പിടിച്ചെടുക്കുന്നത്.
മയക്കുമരുന്ന് ഗുളികകൾ സേലം, കോയമ്പത്തൂർ എന്നിവിടങ്ങളിൽ നിന്നുള്ളതാണെന്നാണു പ്രാഥമിക നിഗമനം. ഇവരുടെ സംഘത്തിൽ ഉൾപ്പെട്ടവരെക്കുറിച്ചുള്ള വ്യക്തമായ സൂചന ലഭിച്ചിട്ടുണ്ടെന്നും കൂടുതൽ അറസ്റ്റുകൾ ഉണ്ടാകുമെന്നും എക്സൈസ് അസി. കമ്മീഷണർ ടി എൻ സുദീർ അറിയിച്ചു. സ്പെഷ്യൽ സ്ക്വാഡ് സിഐ സജീവ് കുമാർ എം, ഉദ്യോഗസ്‌ഥരായ പ്രമോദ് കെ.പി., എൻ.ജി. അജിത് കുമാർ, എം.ടി. ഹാരിസ്, എൻ.ഡി. ടോമി, എ. ജയദേവൻ, അഞ്ജു ആനന്ദൻ എന്നിവരടങ്ങിയ സംഘമാണ് ഇവരെ കസ്റ്റഡിയിൽ എടുത്തത്.