ആലപ്പുഴ: ബിജെപി നേതാവ് രൺജീത് ശ്രീനിവാസിനെ കൊലപ്പെടുത്തിയ കേസിൽ 15 പ്രതികൾക്കും വധശിക്ഷ വിധിച്ച ജഡ്ജിക്ക് ഭീഷണിമുഴക്കിയ രണ്ടുപേരെ പൊലീസ് കസ്റ്റഡിയിലെടുത്തു. ആലപ്പുഴ, തിരുവനന്തപുരം സ്വദേശികളാണു പിടിയിലായത്.
കേരളത്തിൽ ഇതാദ്യമായാണ് 15 പേർക്ക് ഒരുമിച്ച് വധശിക്ഷക്കു വിധിക്കുന്നത്. ഹൈക്കോടതിയുടെ അംഗീകാരത്തോടെയാകും ശിക്ഷ നടപ്പാക്കുക. ശിക്ഷിക്കപ്പെട്ടവരെല്ലാം പോപ്പുലർ ഫ്രണ്ട്-എസ്ഡിപിഐ പ്രവർത്തകരാണ്. വിവിധ വകുപ്പുകളിലായി പ്രതികൾക്ക് 25.09 ലക്ഷം രൂപ പിഴയും കോടതി വിധിച്ചു. ഇതിൽ 6 ലക്ഷം രൂപ രൺജീതിന്‍റെ കുടുംബത്തിന് നൽകണം.
2021 ഡിസംബർ 19നാണ് രൺജീത് ശ്രീനിവാസൻ കൊല്ലപ്പെട്ടത്. ആലപ്പുഴ വെള്ളക്കിണറിലെ വീട്ടിൽ കയറി അമ്മയുടെയും ഭാര്യയുടെയും മകളുടെയും മുന്നിലിട്ടാണ് രൺജീതിനെ വെട്ടിക്കൊലപ്പെടുത്തിയത്. പോപ്പുലർ ഫ്രണ്ട് പ്രവർത്തകരായ മാച്ചനാട് കോളനിയിൽ നൈസാം, വടക്കേച്ചിറപ്പുറം അജ്മൽ, വെസ്റ്റ് മുണ്ടുവാടയ്ക്കൽ അനൂപ്, ഇരക്കാട്ട് മുഹമ്മദ് അസ്ലം, ഞാറവേലിൽ അബ്ദുൽ കലാം, അടിവാരം ദാറുസ്സബീൻ വീട്ടിൽ അബ്ദുൽ കലാം, തൈവേലിക്കകം സറഫുദ്ദീൻ, ഉടുമ്പിത്തറ മൻഷാദ്, ജസീബ് രാജ, തയ്യിൽ സമീർ, കണ്ണർകാട് നസീർ, ചാവടിയിൽ സക്കീർ ഹുസൈൻ, വെളിയിൽ ഷാജി, ഷെർനാസ് അഷറഫ് എന്നിവരാണ് കേസിലെ പ്രതികൾ.