
തിരുവന്തപുരം: ബാലരാമപുരത്ത് കൊല്ലപ്പെട്ട രണ്ടു വയസുകാരി ദേവേന്ദുവിന്‍റെ മൃതദേഹം സംസ്കരിച്ചു. ബന്ധുവീട്ടില്‍ മൃതദേഹം പൊതുദര്‍ശനത്തിന് വച്ചതിനു ശേഷം വീടിനോട് ചേർന്നുളള പറമ്പിലാണ് കുഞ്ഞിന്‍റെ മൃതദേഹം അടക്കിയത്. കുഞ്ഞിന്‍റെ പിതാവ് ശ്രീജിത്തിനെയും മുത്തശ്ശിയെയും സംസ്‌കാരച്ചടങ്ങുകളില്‍ പങ്കെടുക്കാന്‍ പൊലീസ് വിട്ടയച്ചു. അമ്മ ഇപ്പോഴും കസ്റ്റഡിയിലാണ്.
കൊലപാതകത്തില്‍ ശ്രീജിത്തിന് പങ്കില്ലെന്ന നിഗമനത്തിലാണ് പൊലീസ്. വെള്ളത്തില്‍ വീണ് ശ്വാസംമുട്ടിയാണ് ദേവേന്ദു മരിച്ചതെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നു. കുഞ്ഞിനെ ജീവനോടെ കിണറ്റിലെറിഞ്ഞ് കൊലപ്പെടുത്തുകയായിരുന്നു.
അമ്മാവന്‍ ഹരികുമാര്‍ കുറ്റം സമ്മതിച്ചെങ്കിലും എന്തിനാണ് കുട്ടിയെ കൊലപ്പെടുത്തിയതെന്നതില്‍ വ്യക്തമായ മറുപടി നല്‍കിയിട്ടില്ല.
മാതാപിതാക്കളുടെ മൊഴിയില്‍ വൈരുദ്ധ്യമുണ്ട്. അച്ഛനൊപ്പമായിരുന്നു കുട്ടിയെ ഉറക്കാന്‍ കിടത്തിയതെന്നായിരുന്നു അമ്മ ശ്രീതുവിന്‍റെ മൊഴി. എന്നാല്‍, ശ്രീജിത്തിനെ ചോദ്യം ചെയ്തപ്പോൾ, അമ്മയ്‌ക്കൊപ്പമായിരുന്നു കുട്ടിയെന്നായിരുന്നു വെളിപ്പെടുത്തല്‍.
അയല്‍വാസികളുടെ മൊഴികളില്‍നിന്ന്, ശ്രീതു പറയുന്നതില്‍ കഴമ്പില്ലെന്ന പ്രാഥമിക നിഗമനത്തിലാണ് പൊലീസ് എത്തിയത്. മൊഴികളിലെ വൈരുദ്ധ്യങ്ങള്‍ പരിശോധിച്ചുവരികയാണ്.