

മുണ്ടത്തിക്കോട് കരിമരുന്ന അപകടം
തൃശൂര്‍: ഏറെ ആഹ്ളാദത്തോടെയും ഉത്സാഹത്തോടെയുമായിരുന്നു മുണ്ടത്തിക്കോടുള്ള സതീഷിന്‍റെ വെടിക്കെട്ട് പുരയില്‍ തൊഴിലാളികള്‍ പടക്ക നിര്‍മാണത്തില്‍ ഏര്‍പ്പെട്ടിരുന്നത്. 24നാണ് തൃശൂര്‍ പൂരം സാംപിള്‍ വെടിക്കെട്ട്. ഇതിനുള്ള വെടിക്കോപ്പുകളാണ് ഇവിടെ തയാറാക്കിയിരുന്നത്.
പടക്ക നിര്‍മാണത്തിന്‍റെ വിശേഷങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യാന്‍ മാധ്യമ സംഘങ്ങള്‍ മുണ്ടത്തിക്കോട് ഇന്നലെ എത്തിയിരുന്നു. രാവിലെയും ഉച്ചയ്ക്കുമാണ് സംഘം ഇവിടെ എത്തിയത്. മാധ്യമ പ്രവര്‍ത്തകരോട് വളരെ സന്തോഷത്തോടെയും ആവേശത്തോടെയുമാണ് തൊഴിലാളികള്‍ ഇടപെട്ടത്. ഈ ദൃശ്യങ്ങള്‍ എല്ലാവരേയും നൊമ്പരപ്പെടുത്തുന്നതായി.
വര്‍ഷങ്ങളായി ഈ തൊഴില്‍ ചെയ്യുന്നവരാണ് പലരും. ചിലര്‍ സീസണില്‍ മാത്രം ജോലിക്ക് എത്തുന്നവരാണ്. വനിതകളും പ്രായമായവരും തൊഴിലാളി സംഘത്തിലുണ്ടായിരുന്നു. ചിലര്‍ പാട്ടുപാടിയും മറ്റുമാണ് സന്തോഷം പങ്കുവച്ചത്. മാധ്യമ സംഘങ്ങള്‍ പിരിഞ്ഞതിന് പിന്നാലെ സമീപവാസികളായ ചിലരെല്ലാം ഭക്ഷണം കഴിക്കാന്‍ വീടുകളിലേക്ക് പോയി. അവരെല്ലാം അപകടത്തില്‍ നിന്ന് രക്ഷപ്പെട്ടു.
ഒറ്റപ്പെട്ട പാടശേഖരത്തിലാണ് വെടിക്കെട്ട് പുരകള്‍ നിർമിച്ചിരുന്നത്. അപകട മേഖലയായതിനാല്‍ മറ്റുള്ളവര്‍ക്ക് പ്രവേശനമില്ലെന്ന ബോര്‍ഡ് സ്ഥാപിച്ചാണ് ഇവിടെ പടക്ക നിര്‍മാണം നടന്നിരുന്നത്. വര്‍ഷങ്ങളായി സതീഷ് ഇവിടെ പടക്ക നിര്‍മാണം നടത്തുന്നുണ്ട്. അഞ്ച് ഏക്കറോളം വരുന്ന പ്രദേശത്ത് എട്ട് ഷെഡുകളാണ് ഉണ്ടായിരുന്നത്. ഇതില്‍ അഞ്ച് എണ്ണം അപകടത്തിൽ പൂര്‍ണമായി കത്തിനശിച്ചു.