

#എം.ബി. സന്തോഷ്
തിരുവനന്തപുരം: ഇടതു മുന്നണി മുഴുവൻ സീറ്റിലും സ്ഥാനാർഥികളെ ഇറക്കി കളം പിടിച്ചിട്ടും, മുസ്‌ലിം ലീഗിന്‍റെ മൂന്നാം സീറ്റ് ആവശ്യം യുഡിഎഫിൽ "പൊതിയാത്തേങ്ങ'യാവുന്നു.
സിറ്റിങ് എംപിമാരെല്ലാം മത്സരിക്കണമെന്ന കോൺഗ്രസ് ഹൈക്കമാൻഡിന്‍റെ തീരുമാനത്തെ തുടർന്ന് 16 എംപിമാരും വീണ്ടും മത്സരിക്കേണ്ട സ്ഥിതിയാണ്. രാഹുൽ ഗാന്ധി വയനാട്ടിൽ വീണ്ടും ജനവിധി തേടുമെന്ന പ്രതീക്ഷയിലാണ് കെപിസിസി. താത്പര്യമില്ലെന്ന് അറിയിച്ചിരുന്ന കെപിസിസി പ്രസിഡന്‍റ് കെ. സുധാകരൻ കണ്ണൂരിൽ വീണ്ടും മത്സരിക്കേണ്ടി വന്നേക്കും. അവരിരുവരും മത്സരിച്ചില്ലെങ്കിലും രാഹുലിന്‍റെയും സുധാകരന്‍റെയും സീറ്റുകൾ ലീഗിനു കൈമാറാനാവില്ലെന്ന് കോൺഗ്രസ് ചൂണ്ടിക്കാട്ടുന്നു.
സിറ്റിങ് സീറ്റ് അല്ലാത്ത ആലപ്പുഴ മണ്ഡലം ലീഗിന്‍റെ ശക്തികേന്ദ്രമല്ലാത്തതിനാൽ അനുവദിക്കാനാവില്ല. ലീഗിന് അധിക സീറ്റ് അനുവദിച്ചാല്‍ സിപിഎമ്മും ബിജെപിയും നടത്തിയേക്കാവുന്ന എതിർ പ്രചാരണങ്ങളെ അവഗണിക്കാനാവില്ലെന്നാണ് കോൺഗ്രസ് പക്ഷം.
ഒഴിവുവരുന്ന രാജ്യസഭാ സീറ്റിന്‍റെ കാര്യത്തിൽ ഇപ്പോൾ പ്രഖ്യാപിക്കാനാവില്ല. നിലവിൽ കോൺഗ്രസിന്‍റെ ജെബി മേത്തറും ലീഗിന്‍റെ പി.വി. അബ്ദുൽവഹാബുമാണു യുഡിഎഫിന്‍റെ രാജ്യസഭാ എംപിമാർ. ജൂലൈയിൽ ഒഴിവു വരുന്ന സീറ്റ് നൽകിയാൽ മുന്നണിയുടെ മൂന്നിൽ രണ്ടു സീറ്റും ലീഗിനാകും. മാത്രവുമല്ല, ഒരേ സമുദായാംഗങ്ങൾ മാത്രമാണ് യുഡിഎഫ് രാജ്യസഭാ എംപിമാർ എന്ന പ്രചാരണം ഉണ്ടാവുകയും ചെയ്യും. അത് ഒട്ടും ഗുണം ചെയ്യില്ലെന്നുമാണ് കോൺഗ്രസ് വിലയിരുത്തൽ. അതിനാൽ രാജ്യസഭാ സീറ്റിന്‍റെ കാര്യം പിന്നീട് പരിഗണിക്കാം എന്നതാവും കോൺഗ്രസ് നിലപാട്.
ഇതിന് മറുപടിയായി, രാജ്യസഭാ സീറ്റ് തന്നാലും മൂന്നാം ലോകസഭാ സീറ്റ് എന്ന ആവശ്യത്തില്‍ നിന്ന് പിന്നോട്ടില്ലെന്ന് മുതിര്‍ന്ന ലീഗ് നേതാവ് ഇ.ടി. മുഹമ്മദ് ബഷീര്‍ എംപി ഇന്നലെ തുറന്നടിച്ചു. സംസ്ഥാന പ്രസിഡന്‍റ് പാണക്കാട് സാദിഖലി തങ്ങളുടെ അധ്യക്ഷതയിൽ ചേർന്ന അടിയന്തര യോഗത്തിനു ശേഷം ലോകസഭയിൽ മൂന്നാം സീറ്റെന്ന ആവശ്യത്തിൽ നിന്ന് മുസ്‌ലിം ലീഗ് പിറകോട്ടു പോയിട്ടില്ലെന്നാണ് ദേശീയ ജനറൽ സെക്രട്ടറി പി.കെ. കുഞ്ഞാലിക്കുട്ടി അറിയിച്ചത്. മൂന്നാം സീറ്റ് നൽകാനുള്ള പ്രായോഗിക പ്രയാസം കോൺഗ്രസ് നേതൃത്വം കഴിഞ്ഞ ദിവസം സാദിഖലി തങ്ങളെയും കുഞ്ഞാലിക്കുട്ടിയെയും അറിയിച്ചതിനു ശേഷമായിരുന്നു ഈ യോഗം.
യുഡിഎഫിന്‍റെ സീറ്റ് വിഭജന ചര്‍ച്ച 25ന് കൊച്ചിയില്‍ നടക്കും. അന്ന് മൂന്നാം സീറ്റ് പ്രശ്നം എങ്ങനെ പരിഹരിക്കാം എന്നതാവും ചർച്ച. വിദേശത്തു നിന്ന് 26ന് സാദിഖലി തങ്ങൾ തിരിച്ചെത്തിയ ശേഷമാവും ലീഗിന്‍റെ അന്തിമ തീരുമാനം.