

'ആ പെൺകുട്ടിയെ അപമാനിച്ചതറിഞ്ഞ് രാത്രി ഈ വീട്ടിൽ നിന്നാണ് ഇറങ്ങിപ്പോയത്, പിടിയുടെ ആത്മാവ് വിധിയിൽ തൃപ്‌തമാകുമോ?'
നടിയെ ആക്രമിച്ച കേസിൽ എട്ടാം പ്രതിയായ ദിലീപിനെ വെറുതെ വിട്ട വിധിയിൽ അതൃപ്തി പങ്കുവച്ച് കോൺഗ്രസ് മുൻ നേതാവ് പി.ടി. തോമസിന്‍റെ ഭാര്യയും എംഎൽഎയുമായ ഉമ തോമസ്. ഈ വിധിയിൽ പിടി ഒരിക്കലും തൃപ്തനാകില്ല എന്നാണ് ഉമാ തോമസ് ഫെയ്സ്ബുക്കിൽ കുറിച്ചത്. കോടതി നടപടികൾ തുടരുമ്പോൾ ആ കുട്ടി പങ്കുവെച്ച ആശങ്കകൾ ശരിയാണെന്ന് തെളിഞ്ഞിരിക്കുന്നു. ഉപാധികളില്ലാതെ അവൾക്കൊപ്പം മാത്രമാണെന്നും എംഎൽഎ വ്യക്തമാക്കി.
തെരുവിൽ ആ പെൺകുട്ടി അപമാനിതയായ വിവരമറിഞ്ഞ് രാത്രി ഈ വീട്ടിൽ നിന്നാണ് പി.ടി. ഇറങ്ങിപ്പോയത്. തയ്യാറാക്കപ്പെട്ട തിരക്കഥകളെ തകർത്തത്. കോടതിക്ക് മുമ്പിൽ മൊഴികൊടുക്കാൻ പോയത്. അവൾക്ക് നീതി തേടി ഗാന്ധി പ്രതിമക്ക് മുന്നിൽ രാവും പകലും നിരാഹാരം കിടന്നത്. പിടിയുടെ ആത്മാവ്, ഇന്നീ വിധിയിൽ തൃപ്‌തമാകുമോ? ഒരിക്കലുമില്ല. കോടതി നടപടികൾ തുടരുമ്പോൾ, എത്രയോ തവണ ആ കുട്ടി പങ്കുവെച്ച ആശങ്കകൾ ശരിയാണെന്ന് തെളിഞ്ഞിരിക്കുന്നു. ഉപാധികളില്ലാതെ അവൾക്കൊപ്പം മാത്രം.- ഉമാ തോമസ് കുറിച്ചു.
നടി ആക്രമിക്കപ്പെട്ട കേസിൽ അന്വേഷണഘട്ടത്തിലും സാക്ഷി വിസ്താരത്തിലും അതിജീവിതയ്ക്ക് ശക്തിയായത് പി.ടി. തോമസിന്‍റെ ഇടപെടലാണ്. നടി പൊലീസ് കേസ് കൊടുക്കാൻ കാരണമായത് അദ്ദേഹത്തിന്‍റെ ഇടപെടലാണ്. കേസ് ഒതിക്കിത്തീർക്കാൻ സിനിമാ രംഗത്തു നിന്നുള്ളവർ ശ്രമിക്കുമ്പോൾ കേസുമായി മുന്നോട്ടു പോകാൻ നടിക്ക് പിന്തുണ നൽകുകയായിരുന്നു അദ്ദേഹം. അന്വേഷണത്തിലും സാക്ഷി വിസ്താരത്തിലുമെല്ലാം അദ്ദേഹം ശക്തമായ പങ്ക് വഹിച്ചു.