

ഏലിയാസ് അമ്പാട്ട്
കണ്ണൂർ: പച്ചക്കറി കൃഷിയിലെ മികവിലൂടെ മുഖ്യമന്ത്രിയുടെ കൈയിൽ നിന്ന് അവാർഡ് ഏറ്റുവാങ്ങിയ കർഷകൻ സാമ്പത്തിക ബാധ്യത താങ്ങാനാവാതെ ആത്മഹത്യ ചെയ്തു. കണ്ണൂർ ചെറുപുഴ ഇടവരമ്പ് സ്വദേശി ഏലിയാസ് അമ്പാട്ടാണ് കീടനാശിനി കഴിച്ച് മരിച്ചത്. കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ ഗുരുതരാവസ്ഥയിൽ ചികിത്സയിലിരിക്കെയായിരുന്നു അന്ത്യം.
മൂന്നരപ്പതിറ്റാണ്ടിലേറെയായി പച്ചക്കറി കൃഷിക്കാരനായിരുന്നു ഏലിയാസ്. പന്ത്രണ്ട് ഏക്കർ സ്ഥലം പാട്ടത്തിനെടുത്ത് പാവൽ, വാഴ, പയർ, പടവലം, വെണ്ട തുടങ്ങിയവയാണ് കൃഷി ചെയ്തിരുന്നത്. വിളയുടെ വിലക്കുറവും കൃഷിനാശവും ഏലിയാസിനെ പ്രതിസന്ധിലാക്കിയിരുന്നതായി കുടുംബം പറഞ്ഞു. 40 ലക്ഷത്തോളം രൂപയുടെ ബാധ്യത ഉണ്ടായിരുന്നതായാണ് വിവരം.
സർക്കാർ ആനുകൂല്യങ്ങൾ യഥാസമയം ലഭിക്കാതിരുന്നത് ഏലിയാസിനെ മാനസിക സംഘർഷത്തിലാക്കിയെന്നാണ് സുഹൃത്തുക്കൾ പറയുന്നത്. ആനുകൂല്യങ്ങൾക്കായി നിരവധി തവണ സർക്കാർ ഓഫിസുകൾ കയറിയിറങ്ങി മാനസികമായി തളർന്ന അവസ്ഥയിലായിരുന്നു ഏലിയാസ് എന്നും അവർ വെളിപ്പെടുത്തി.
സർക്കാരിന്‍റെയും കൃഷിവകുപ്പിന്‍റെയും അനാസ്ഥയാണ് ഏലിയാസ് ജീവനൊടുക്കാൻ കാരണമെന്ന് നാട്ടുകാർ ആരോപിച്ചു. കുടുംബത്തിന് അടിയന്തര സഹായം നൽകണമെന്നും സാമ്പത്തിക ബാധ്യത സർക്കാർ ഏറ്റെടുക്കണമെന്നും അവർ ആവശ്യപ്പെട്ടു.