
തിരുവനന്തപുരം: ഗര്‍ഭസ്ഥ ശിശുവിന്‍റെ വൈകല്യം കണ്ടെത്താത്ത സംഭവത്തില്‍ ആലപ്പുഴയിലെ 2 സ്‌കാനിങ് സെന്‍ററുകള്‍ ആരോഗ്യവകുപ്പ് പൂട്ടി സീല്‍ ചെയ്തു. സ്‌കാനിങ് മെഷീനുകള്‍ ഉള്‍പ്പെടെയുള്ളവയാണ് ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥര്‍ പൂട്ടി സീല്‍ ചെയ്തത്.
നിയമപ്രകാരം സ്‌കാനിങ്ങിന്‍റെ റെക്കോര്‍ഡുകള്‍ 2 വര്‍ഷം സൂക്ഷിക്കണമെന്നാണ് നിബന്ധന. എന്നാല്‍ അന്വേഷണത്തില്‍ റെക്കോര്‍ഡുകള്‍ ഒന്നും തന്നെ ഒരു സ്ഥാപനം സൂക്ഷിച്ചിട്ടില്ലാത്തതായി കണ്ടെത്തി. രണ്ടു സ്ഥാപനങ്ങളുടെയും ലൈസന്‍സ് റദ്ദ് ചെയ്തു.
ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജിന്‍റെ നിര്‍ദേശ പ്രകാരം ആരോഗ്യ വകുപ്പിലെ വിദഗ്ധസംഘം നടത്തുന്ന പരിശോധനകള്‍ക്കിടയിലാണ് റെക്കോര്‍ഡുകള്‍ ഉള്‍പ്പെടെയുള്ളവ സൂക്ഷിച്ചിട്ടില്ല എന്ന് കണ്ടെത്തിയത്. ഇതിന്‍റെ തുടര്‍അന്വേഷണം നടക്കുകയാണ്. റിപ്പോര്‍ട്ട് സമര്‍പ്പിച്ച ശേഷം തുടര്‍നടപടികളും ഉണ്ടാകും.
നവജാത ശിശുവിന് ഗുരുതര വൈകല്യമുണ്ടായ സംഭവത്തില്‍ ആലപ്പുഴ കടപ്പുറം കുട്ടികളുടെയും സ്ത്രീകളുടെയും ആശുപത്രിയിലെ ഗൈനക്കോളജിസ്റ്റുമാരായ ഡോ. ഷേര്‍ലി, ഡോ. പുഷ്പ എന്നിവര്‍ക്കും സ്വകാര്യ ലാബിലെ രണ്ട് ഡോക്റ്റര്‍മാർക്കുമെതിരേ ആലപ്പുഴ സൗത്ത് പൊലീസ് കേസെടുത്തിരുന്നു. ഗര്‍ഭകാലത്ത് പലതവണ സ്‌കാനിങ് നടത്തിയെങ്കിലും ഡോക്റ്റര്‍മാര്‍ വൈകല്യം തിരിച്ചറിഞ്ഞില്ലെന്നാണ് പരാതി. സംഭവത്തില്‍ കുട്ടിയുടെ കുടുംബം മുഖ്യമന്ത്രിക്കും ആരോഗ്യവകുപ്പ് മന്ത്രിക്കും പരാതി നൽകിയിരുന്നു. എന്നാൽ ചികിത്സിച്ച ഡോക്റ്റർമാർക്ക് പിഴവ് സംഭവിച്ചിട്ടില്ലെന്നും ലാബ് ടെസ്റ്റിലാണ് പിഴവുണ്ടായതെന്നുമാണ് പൊലീസിന്‍റെ പ്രാഥമിക നിഗമനം. ചികിത്സാപിഴവ് സംബന്ധിച്ച് അന്വേഷിക്കുന്നതിനായി ആരോഗ്യവകുപ്പിലെ വിദഗ്ധരെ ഉള്‍പ്പെടുത്തി മെഡിക്കല്‍ ബോര്‍ഡ് രൂപീകരിച്ചിട്ടുണ്ട്.