
ന്യൂഡൽഹി: ജിഎസ്ടി നഷ്ടപരിഹാര വിഷയത്തിൽ കേരളത്തെ വിമർശിച്ച് കേന്ദ്ര ധന മന്ത്രി നിർമ്മല സീതാരാമൻ. കേരളം ക്ത്യമായി രേഖകളൊന്നും സമർപ്പിക്കാറില്ലെന്ന് ധനമന്ത്രി കുറ്റപ്പെടുത്തി. ജിഎസ്ടി നഷ്ടപരിഹാരമായി 5,000 കോടിയോളം രൂപ കേന്ദ്രം നൽകാനുണ്ടെന്ന സംസ്ഥാനത്തിന്‍റെ ആരോപണം ഉയർത്തി എൻകെ പ്രേമചന്ദ്രൻ എം പി ലോക് സഭയിൽ ചോദ്യം ഉന്നയിച്ചതിന് മറുപടി പറയുകയായിരുന്നു ധന മന്ത്രി.
വർഷാ വർഷം ഓഡിറ്റ് ചെയ്ത കണക്കുകൾ നൽകുമ്പോഴാണ് സംസ്ഥാനങ്ങൾക്ക് ജിഎസ്ടി നഷ്ടപരിഹാരം നൽകി വരുന്നത്. എന്നാൽ 5 വർഷമായി കേരളം അക്കൗണ്ട് ജനറലുടെ അംഗീകാരമുള്ള ജിഎസ്ടി രേഖകൾ സമർപ്പിച്ചിട്ടില്ല. പിന്നെയും കേന്ദ്ര സർക്കാരിനെ കുറ്റപ്പെടുത്തുന്നതെന്തിനെന്നു ചോദിച്ച ധനമന്ത്രി ആദ്യം സംസ്ഥാന സർക്കാരിനോട് ഇക്കാര്യത്തേക്കുറിച്ച് ചോദിക്കാനും എൻകെ പ്രേമചന്ദ്രന് നിർദേശം നൽകി.