കാട്ടുപന്നിയെ ക്ഷുദ്രജീവിയായി പ്രഖ്യാപിക്കില്ല; സംസ്ഥാനത്തിന്‍റെ ആവശ്യങ്ങൾ തള്ളി കേന്ദ്രം

മനുഷ്യ ജീവന് അപകടകാരികളായ പന്നികളെ കൊല്ലാൻ പഞ്ചായത്തുകൾക്ക് അനുമതിയുണ്ടെന്ന് കേന്ദ്രമന്ത്രി
union forest environment ministry rejects both keralas demands change Wildlife Protection Act

ഭൂപേന്ദ്ര യാദവ്

Updated on

ന്യൂഡൽഹി: കേരളത്തിന്‍റെ രണ്ട് ആവശ്യങ്ങളും തള്ളി കേന്ദ്രം. കാട്ടുപന്നിയെ ക്ഷുദ്രജീവിയായി പ്രഖ്യാപിക്കണമെന്നതടക്കമുള്ള ആവശ്യമാണ് കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയം തള്ളിയത്. കാട്ടുപന്നിയെ ക്ഷുദ്രജീവിയാക്കണമെന്നും കുരങ്ങിനെ ഷെഡ്യൂൾ രണ്ടിലേക്ക് മാറ്റണമെന്നുമുള്ള കേരളത്തിന്‍റെ ആവശ്യം അംഗീകരിക്കാനാവില്ലെന്ന് മന്ത്രി ഭൂപേന്ദ്ര യാദവ് വ്യക്തമാക്കി. കടുവയും ആനയും സുരക്ഷിത പട്ടികയിൽ തുടരുമെന്നും മന്ത്രി അറിയിച്ചു.

വന്യജീവി സംരക്ഷണ നിയമത്തിൽ ഭേദഗതി ആവശ്യപ്പെട്ടാണ് കേരളം കേന്ദ്രത്തെ സമീപിച്ചത്. കാട്ടുപന്നിയെ ക്ഷുദ്രജീവിയായി പ്രഖ്യാപിക്കുകയെന്നതും കുരങ്ങിനെ ഷെഡ്യൂള്‍ ഒന്നിൽ നിന്ന് രണ്ടിലേക്ക് മാറ്റുകയെന്നതുമായിരുന്നു പ്രധാന ആവശ്യങ്ങൾ.

അതേസമയം, നിലമ്പൂരിൽ പന്നിക്കെണിയിൽ നിന്നു ഷോക്കേറ്റ് 15 വയസുകാരൻ മരിച്ച സംഭവത്തിൽ സംസ്ഥാന സർക്കാരിനെതിരേ കേന്ദ്രം രൂക്ഷ വിമർശനം ഉന്നയിച്ചു. നിയമങ്ങളെ കേരളം കൃത്യമായി വിനിയോഗിക്കുന്നില്ലെന്നും വന്യ ജീവികളെ കൊല്ലാൻ ലളിതമായ നടപടിക്രമങ്ങൾ മാത്രമാണ് ഉള്ളതെന്നും അത് മറ്റു സംസ്ഥാനങ്ങൾ വിനിയോഗിക്കും പോലെ കേരളം ചെയ്യുന്നില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

മനുഷ്യ ജീവന് അപകടകാരികളായ പന്നികളെ കൊല്ലാൻ പഞ്ചായത്തുകൾക്ക് അനുമതിയുണ്ടെന്ന് കേന്ദ്രമന്ത്രി ചൂണ്ടിക്കാട്ടി. നിലമ്പൂര്‍ വഴിക്കടവ് അപകടത്തിൽ വീഴ്‌ച സംഭവിച്ചത് സംസ്ഥാന സർക്കാരിനാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com