സ്വന്തം ലേഖകൻ
തിരുവനന്തപുരം: കേന്ദ്ര സർക്കാർ നിര്‍ദേശിച്ചിരിക്കുന്നതനുസരിച്ച്, സ്വകാര്യ ഏജന്‍സികളെ വൈദ്യുതി ബില്ല് നല്‍കാനും പണം പിരിക്കാനും അനുവദിക്കുന്ന ടോട്ടക്സ് രീതിയിലുള്ള സ്മാര്‍ട്ട് മീറ്റര്‍ പദ്ധതി നടപ്പിലാക്കാനുള്ള കെഎസ്ഇബി തീരുമാന അംഗീകരിക്കില്ലെന്ന നിലപാടിൽ ഉറച്ച് കേരളത്തിലെ ട്രേഡ് യൂണിയൻ നേതാക്കള്‍.
സ്വകാര്യമേഖലയിലൂടെ സ്മാര്‍ട്ട് മീറ്റര്‍ കൊണ്ടുവരുന്നതിനെതിരെയാണ് ദേശീയതലത്തില്‍ എടുത്തിരിക്കുന്ന നിലപാട്. പൊതുമേഖലാ സ്ഥാപനങ്ങള്‍ വഴിയാകണം സ്മാര്‍ട്ട് മീറ്റര്‍ നടപ്പിലാക്കേണ്ടത്. ഉപയോക്താക്കള്‍ക്കു വലിയ ഭാരം അടിച്ചേല്‍പ്പിക്കുന്നതായിരിക്കും കെഎസ്ഇബിയുടെ തീരുമാനമനുസരിച്ച് ഉണ്ടാകുന്ന സാഹചര്യമെന്നും നേതാക്കള്‍ ചൂണ്ടിക്കാട്ടി.
സ്മാര്‍ട്ട് മീറ്റര്‍ പദ്ധതി നടപ്പിലാക്കുന്നതുമായി ബന്ധപ്പെട്ട് നേതാക്കളുമായി വൈദ്യുതി മന്ത്രി കെ. കൃഷ്ണന്‍കുട്ടി ചൊവ്വാഴ്ച നടത്തിയ ചര്‍ച്ച പരാജയപ്പെട്ടിരുന്നു. ടോട്ടക്സ് രീതിയില്‍ സ്മാര്‍ട് മീറ്റര്‍ നടപ്പിലാക്കാന്‍ പാടില്ലെന്നാണു നിലപാടെന്നും ചര്‍ച്ച തെറ്റിപ്പിരിഞ്ഞുവെന്നും ചർച്ചയ്ക്ക് ശേഷം പുറത്തെത്തിയ സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന് മാധ്യമങ്ങളോടു പറയുകയും ചെയ്തിരുന്നു.
മുഖ്യമന്ത്രി പിണറായി വിജയൻ കേരളത്തിൽ തിരിച്ചെത്തിയ ശേഷം തുടർചർച്ചകൾ നടത്താനാണു തീരുമാനം. കെഎസ്ഇബി വര്‍ക്കേഴ്സ് അസോസിയേഷന് (സിഐടിയു) സംസ്ഥാന പ്രസിഡന്റ് എളമരം കരീം എംപി, കേരള പവര്‍ വര്‍ക്കേഴ്സ് കോണ്‍ഫെഡറേഷന്‍ (ഐഎന്‍ടിയുസി) സംസ്ഥാന പ്രസിഡന്റ് ആര്. ചന്ദ്രശേഖരന് എന്നിവരുമായാണ് വൈദ്യുതി മന്ത്രി ചര്‍ച്ച നടത്തിയത്.
വൈദ്യുതി വകുപ്പ് ജീവനക്കാരുടെ നാഷനല്‍ കോഡിനേഷന്‍ കമ്മിറ്റിയുടെ സംസ്ഥാന ഘടകം യോഗം ചേര്‍ന്നു തുടര്‍സമരപരിപാടികള്‍ ചര്‍ച്ച ചെയ്തു. ടോട്ടക്സ് രീതിയിലുള്ള സ്മാര്‍ട്ട് മീറ്റര്‍ പദ്ധതിയുമായി കെഎസ്ഇബി മുന്നോട്ടുപോകുകയാണെങ്കില്‍, പണിമുടക്ക് അടക്കമുള്ള സമരപരിപാടികളിലേക്കു നീങ്ങുമെന്നു ചെയര്മാന് എം. പി. ഗോപകുമാര്‍, കണ്‍വീനര്‍ എസ്. ഹരിലാല്‍ എന്നിവര്‍ അറിയിച്ചു.