

ഉണ്ണികൃഷ്ണൻ പോറ്റി, മുരാരി ബാബു
കൊല്ലം: ശബരിമല സ്വർണക്കൊള്ളയുമായി ബന്ധപ്പെട്ട കേസിൽ അറസ്റ്റിലായ ഉണ്ണികൃഷ്ണൻ പോറ്റിയെയും മുരാരി ബാബുവിനെയും രണ്ടു ദിവസത്തേക്ക് പ്രത‍്യേക അന്വേഷണ സംഘത്തിന്‍റെ കസ്റ്റഡിയിൽ വിട്ടു. ഉണ്ണികൃഷ്ണൻ പോറ്റിയെ കട്ടിളപ്പാളിക്കേസിലും മുരാരി ബാബുവിനെ ദ്വാരപാലക ശിൽപ്പ കേസിലുമാണ് കസ്റ്റഡിയിൽ വിട്ടിരിക്കുന്നത്. കൊല്ലം വിജിലൻസ് കോടതിയുടേതാണ് നടപടി.
അതേസമയം, മുൻ എക്സിക‍്യൂട്ടിവ് ഓഫിസറായിരുന്ന സുധീഷ് കുമാറിനും കേസിൽ ജാമ‍്യം ലഭിച്ചില്ല. രണ്ടു കേസുകളിലെയും ജാമ‍്യാപേക്ഷ കൊല്ലം വിജിലൻസ് കോടതി തള്ളുകയായിരുന്നു. സ്വർണപ്പാളികൾ കൈമാറിയതിന്‍റെ ഉത്തരവാദിത്തം തിരുവാഭരണം കമ്മിഷണർക്കാണെന്ന് പ്രതിഭാഗം വാദിച്ചെങ്കിലും ഉദ‍്യോഗസ്ഥനെന്ന നിലയിൽ സുധീഷ് കുമാറിനും പങ്കുണ്ടെന്നായിരുന്നു പ്രോസിക‍്യൂഷന്‍റെ വാദം.