

വി.ഡി സതീശൻ
കൊച്ചി: ശബരിമലയിലെ തീർത്ഥാടനകാലം സർക്കാരും ദേവസ്വം ബോർഡും ചേർന്ന് അവതാളത്തിലാക്കിയെന്ന് പ്രതിപക്ഷനേതാവ് വി.ഡി സതീശൻ. ഭക്തർക്ക് ആവശ്യമായ അടിസ്ഥാനസൗകര്യങ്ങളും മുന്നൊരുക്കങ്ങളും ഒരുക്കുന്നതിൽ സർക്കാർ പരാജയപ്പെട്ടു.
ശബരിമലയിൽ ഭയാനകമായ സാഹചര്യമാണെന്നാണ് ദേവസ്വം ബോർഡ് പ്രസിഡന്‍റ് പ്രതികരിച്ചിരിക്കുന്നത്. ഭക്തർ നീണ്ട ക്യൂവിൽ നിന്ന് ഏഴും, എട്ടും മണിക്കൂർ എടുത്താണ് ദർശന നടത്തുന്നത്. ഭക്തർക്ക് കുടിവെള്ളം പോലും ദേവസ്വം ബോർഡ് ഉറപ്പാക്കിയിട്ടില്ലെന്നും സതീശൻ ആരോപിച്ചു. ആവശ്യത്തിന് പൊലീസ് സേനയെ നിയോഗിക്കാത്തതിനെയും പ്രതിപക്ഷനേതാവ് വിമർശിച്ചു. മുന്നൊരുക്കത്തിന് തടസമായത് പെരുമാറ്റച്ചട്ടമാണെന്ന വാദം ശരിയല്ല. ഇതിന് മുൻപെ ഒരുക്കങ്ങൾ തുടങ്ങേണ്ടതായിരുന്നുവെന്നും സതീശൻ കുറ്റപ്പെടുത്തി.