കൊച്ചി: മാർക്ക് ലിസ്റ്റ് ഗൂഢാലോചനക്കേസിൽ വേണ്ടി വന്നാൽ ഇനിയുടെ കേസെടുക്കുമെന്ന സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്‍റെ പരാമർശത്തിനെതിരേ ആഞ്ഞടിച്ച് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. കുട്ടി സഖാക്കൾക്കെതിരേ ശബ്ദിച്ചാൽ കേസെടുക്കുന്നത് അനുവദിക്കാനാകില്ലെന്നും ഭരിക്കാൻ ഏൽപ്പിച്ചിരിക്കുന്നത് മുഖ്യമന്ത്രിയെയാണ് പാർട്ടി സെക്രട്ടറിയെ അല്ല എന്നും സതീശൻ പറഞ്ഞു.
എസ്എഫ്ഐക്കെതിരേ ഗൂഢാലോചന നടത്തിയാൽ ഇനിയും കേസെടുക്കുമെന്ന എം.വി. ഗോവിന്ദന്‍റെ പരാമർശം തികഞ്ഞ അഹങ്കാരത്തിന്‍റെ പ്രതിഫലനമാണെന്നും ഭയപ്പെടുത്താൻ നിങ്ങളാരാണ് മിസ്റ്റർ, നിങ്ങളുടെ ഭീഷണി ആരും വക വയ്ക്കുന്നുവെന്നും സതീശൻ പരിഹസിച്ചു.
കുട്ടി സഖാക്കൾ ചെയ്യുന്ന കൊടുംപാതകങ്ങൾക്ക് കുട പിടിക്കുന്ന സമീപനമാണ് സർക്കാരിന്‍റേത്. പിണറായി വിജയനെപ്പോലെ ഭീരുവായൊരു മുഖ്യമന്ത്രി കേരളത്തിലുണ്ടായിട്ടില്ല. അദ്ദേഹത്തിനെതിരേ ആരെങ്കിലും സമരം ചെയ്താൽ അവരെ തീവ്രവാദിയെന്നും മാവോയിസ്റ്റെന്നും അർബൻ നക്സൽ എന്നും മറ്റും മുദ്ര കുത്തുന്ന രീതിയാണിപ്പോഴെന്നും സതീശൻ കുറ്റപ്പെടുത്തി.