

വി. കുഞ്ഞികൃഷ്ണൻ
കണ്ണൂർ: ധനാപഹരണം നേരത്തെ തന്നെ പാർട്ടിയുടെ ശ്രദ്ധയിൽ പെടുത്തിയതാണെന്നും നടന്നത് ഒരു കോടി രൂപയുടെ വെട്ടിപ്പാണെന്നും മുൻ സിപിഎം നേതാവ് വി. കുഞ്ഞികൃഷ്ണൻ. മാധ്യമങ്ങളോട് സംസാരിക്കവെയാണ് കുഞ്ഞികൃഷ്ണൻ ഇക്കാര്യം വ്യക്തമാക്കിയത്.
ധനരാജ് ഫണ്ടിൽ നിന്ന് 40 ലക്ഷം രൂപ മാറ്റി. ഇതിൽ 25 ലക്ഷം മാത്രമാണ് തിരിച്ചുവന്നത്. 15 ലക്ഷം ഏരിയ കമ്മിറ്റിയിലേക്ക് പോയി. എന്നാലിത് രേഖകളിലില്ല. ധനരാജ് രക്തസാക്ഷി ഫണ്ടിൽ നിന്ന് സ്വകാര്യ അക്കൗണ്ടിലേക്ക് ലക്ഷങ്ങൾ പോയതിന്‍റെ തെളിവുകൾ പുറത്തു വന്നിട്ടുണ്ട്. കൂടുതൽ തെളിവുകൾ ഇനിയും പുറത്തു വിടുമെന്നും കുഞ്ഞികൃഷ്ണൻ പറഞ്ഞു. 2016 മുതലുള്ള ധനരാജ് കുടുംബ സഹായ നിധിയിൽ നിന്നുള്ള പണമിടപാട് രേഖകളാണ് പുറത്തു വന്നത്.
രക്തസാക്ഷി ഫണ്ടിൽ നിന്നും പയ്യന്നൂർ എംഎൽഎ ടി.ഐ. മധുസൂദനനും ചിലരും ചേർന്ന് ലക്ഷങ്ങൾ തട്ടിയെടുത്തെന്നായിരുന്നു കുഞ്ഞികൃഷ്ണന്‍റെ ആരോപണം. പിന്നാലെ ഇദ്ദേഹത്തെ സിപിഎം പാർട്ടിയിൽ നിന്ന് പുറത്താക്കിയിരുന്നു.