ന്യൂഡൽഹി: വന്യജീവി ആക്രമണം രൂക്ഷമാകുന്ന സാഹചര്യത്തിൽ വനംമന്ത്രി എ.കെ ശശീന്ദ്രനെതിരെ കേന്ദ്രമന്ത്രി വി. മുരളീധരൻ. ഗുരുതരമായ സാഹചര്യത്തിൽപ്പോലും സർവസകക്ഷിയോഗത്തിനെത്താതിരുന്ന വനംമന്ത്രിയെ പുറത്താക്കണം. കോഴിക്കോട് ഗസ്റ്റ്ഹൗസിൽ ഇരുന്ന് ടിവി കാണുകയല്ല വേണ്ടതെന്നും ഇത്രയും കഴിവുകെട്ട മന്ത്രിയെ പിണറായി വിജയൻ എന്തിനാണു സംരക്ഷിക്കുന്നതെന്നും മുരളീധരൻ ചോദിച്ചു.
വന്യജീവി ആക്രമണം രൂക്ഷമാകുന്ന മേഖലകളിൽ ഒരുക്കേണ്ട ചികിത്സ സൗകര്യങ്ങൾ സംബന്ധിച്ച് കേന്ദ്രസർക്കാർ നിർദേശം വയനാട്ടിൽ പാലിക്കപ്പെട്ടില്ലെന്നും മന്ത്രി ആരോപിച്ചു. മാനന്തവാടി താലൂക്ക് ആശുപത്രിക്കു മുന്നിൽ മെഡിക്കൽ കോളെജ് എന്ന് ബോർഡ് തൂക്കിയാൽ ചികിത്സ ലഭ്യമാകില്ല. കേന്ദ്ര നിർദേശങ്ങൾ എന്തുകൊണ്ടാണ് നടപ്പാക്കത്തതെന്ന് മുഖമന്ത്രി വിശദീകരിക്കണമെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം എംപിയായ രാഹുൽ ഗാന്ധി മണ്ഡലം സന്ദർശിക്കാൻ വൈകിയതിനെയും അദ്ദേഹം വിമർശിച്ചു. ഹ്രസ്വസന്ദർശനത്തിനു മണ്ഡലത്തിലെത്തിയ എംപി ജീപ്പിന്‍റെ ബോണറ്റിൽ കയറി കലാപരിപാടി നടത്തിയിട്ടു കാര്യമില്ല. വയനാടിനു വേണ്ടി രാഹുൽ ഗാന്ധി എന്താണ് ചെയ്യുന്നതെന്നും കേന്ദ്രമന്ത്രി ചോദിച്ചു.