

നിതിൻ ഗഡ്കരി
ന്യൂഡൽഹി: കേരളത്തില്‍ ദേശീയപാത നിര്‍മാണവുമായി ബന്ധപ്പെട്ട് നിലനില്‍ക്കുന്ന ഗുരുതരമായ അപാകതകളും ക്രമക്കേടും ലോക്സഭയില്‍ ഉന്നയിച്ച് കെ.സി. വേണുഗോപാല്‍ എംപി. കഴിഞ്ഞ ആറു മാസത്തിനുള്ളില്‍ കേരളത്തില്‍ കൂരിയാടും അരൂരിലും കൊല്ലത്തും നിർമാണത്തിലിരുന്ന ദേശീപാത തകര്‍ന്നുണ്ടായ അപകടങ്ങളും വേണുഗോപാല്‍ ചൂണ്ടിക്കാട്ടി.
ദേശീയപാത നിര്‍മാണത്തിലെ ഗുണനിലവാരക്കുറവും, സബ് കോണ്‍ട്രാക്ട് സംവിധാനത്തിലെ അനാസ്ഥയും, സര്‍വീസ് റോഡുകളുടെ ദുരവസ്ഥയും സംബന്ധിച്ച് ഗൗരവമായ പരിശോധനയും സമഗ്രമായ അന്വേഷണവും നടത്തണമെന്നും കെസി ആവശ്യപ്പെട്ടു.
നിർമാണത്തിന് ഉപയോഗിക്കുന്ന മണലിന്‍റെ ഗുണനിലവാരക്കുറവാണ് ഈ അപകടങ്ങളുടെ അടിസ്ഥാന കാരണമെന്നും വേണുഗോപാല്‍ ആരോപിച്ചു. വിവിധ റീച്ചുകളില്‍ ദേശീയപാത നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ ഉപകരാര്‍ ലഭിച്ച കമ്പനികളുടെ മേല്‍നോട്ടത്തിലാണ് നടത്തുന്നതെന്നും ഇവിടെ പ്രധാന കരാറുകാരന്‍ പലപ്പോഴും ചിത്രത്തിലേയില്ല. അപകടങ്ങള്‍ നടന്ന സമയങ്ങളില്‍ ഉത്തരവാദിത്തമുള്ള ഒരു ഉദ്യോഗസ്ഥന്‍ പോലും ഉണ്ടായിരുന്നില്ലെന്നും ഇത് ഏറെ ആശങ്കാജനകമാണെന്നും വേണുഗോപാല്‍ സഭയില്‍ ഉന്നയിച്ചു.
നിർമാണത്തിലെ അപകാത പരിഹരിക്കാന്‍ നടപടിയെടുക്കുമെന്ന് ഉപരിതല ഗതാഗത മന്ത്രി നിതിന്‍ ഗഡ്കരി മറുപടി നല്‍കി. കേരളത്തിന്‍റെ സവിശേഷ സാഹചര്യം കണക്കിലെടുത്ത് റോഡ് നിർമാണം നടക്കുന്ന ഭാഗങ്ങളില്‍ സ്ഥല പരിമിതി ചൂണ്ടിക്കാട്ടി നിർമാണ പ്രവര്‍ത്തനത്തിലുണ്ടായ വീഴ്ചയും ഗതാഗത നിയന്ത്രണത്തില്‍ അലംഭാവം ഉണ്ടായതായും മന്ത്രി സമ്മതിച്ചു.
സര്‍വീസ് റോഡുകള്‍ മെച്ചപ്പെടുത്തുന്നതിനും നിർമാണ മേഖലയില്‍ താത്കാലിക ക്രമീകരണമായി ഒരുക്കുന്ന റോഡുകളുടെ ഗുണനിലവാരം ഉറപ്പാക്കുന്നതിനും നടപടി സ്വീകരിക്കുമെന്നും മന്ത്രി ഉറപ്പുനല്‍കി.