

രണ്ടാമത്തെ മകൾക്ക് പിഎംഎംവിഐ ആനുകൂല്യത്തിനായി വാക്സിനേഷൻ സർട്ടിഫിക്കറ്റ് നിർബന്ധം; ഉത്തരവ് ശരി വച്ച് ഹൈക്കോടതി
കൊച്ചി: രണ്ടാമത്തെ പെണ്‍കുട്ടിക്ക് പ്രധാനമന്ത്രി മാതൃ വന്ദന യോജന (പിഎംഎംവിഐ)യില്‍ നിന്ന് 6,000 രൂപ ആനുകൂല്യം ലഭിക്കണമെങ്കില്‍ വാക്‌സിനേഷന്‍ സര്‍ട്ടിഫിക്കെറ്റ് നിര്‍ബന്ധമാക്കിയ കേന്ദ്ര സര്‍ക്കാര്‍ നടപടി ശരിവച്ച് ഹൈക്കോടതി. ആനുകൂല്യം ലഭിക്കണമെങ്കില്‍ കുട്ടിക്ക് വാക്‌സിനേഷന്‍ നിര്‍ബന്ധമാക്കിയ വ്യവസ്ഥ ഭരണഘടനാ വിരുദ്ധമെന്നു കാണിച്ച് മലപ്പുറം സ്വദേശി അഹമ്മദ് ജുനൈദാണു ഹൈക്കോടതിയെ സമീപിച്ചത്.
ഹര്‍ജി പരിഗണിച്ച കോടതി കുട്ടിക്ക് വാക്‌സിനേഷന്‍ നല്‍കണമെന്ന് ആര്‍ക്കും നിര്‍ബന്ധിക്കാനാവില്ലെങ്കിലും പദ്ധതി ആനുകൂല്യം ലഭിക്കണമെങ്കില്‍ എല്ലാവരും വ്യവസ്ഥകള്‍ പാലിക്കണമെന്നു വ്യക്തമാക്കി. പിഎംഎംവിവൈ സ്‌കീം വഴി ലഭിക്കേണ്ട ആനുകൂല്യം ആരുടെയും മൗലികാവകാശമല്ല, അതിനാല്‍, യോഗ്യതാ വ്യവസ്ഥകള്‍ ഭരണഘടനാപരമായി അസാധുവായി കണക്കാക്കാനാവില്ല-ഹര്‍ജി പരിഗണിച്ച ജസ്റ്റിസ് ബെച്ചു കുര്യന്‍ പറഞ്ഞു.
2024 സെപ്റ്റംബര്‍ മൂന്നിനാണു ഹര്‍ജിക്കാരന്‍റെ ഭാര്യ രണ്ടാമത്തെ പെണ്‍കുട്ടിക്ക് ജന്മം നല്‍കിയത്. പ്രസവാനുകൂല്യത്തിനായി സമീപിച്ചപ്പോൾ കുട്ടിയുടെ വാക്‌സിനേഷന്‍ സര്‍ട്ടിഫിക്കെറ്റ് ഹാജരാക്കാൻ ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ നിർദേശിച്ചു. ഇതോടെ, ആനുകൂല്യം ലഭിക്കാൻ വാക്‌സിനേഷന് നിര്‍ബന്ധിക്കുന്നത് വ്യക്തിസ്വാതന്ത്ര്യത്തിലുള്ള കടന്നുകയറ്റമാണെന്ന് ആരോപിച്ച് ഹര്‍ജിക്കാരന്‍ കോടതിയെ സമീപിക്കുകയായിരുന്നു.