

"ഉമ്മ അപ്പുറത്തുണ്ട്", ഉമ്മമാരുടെ മരണം അറിയാതെ മസ്നീനയും ഷഹദീനും; രണ്ടു പേരുടെ നില ഗുരുതരം
പൊള്ളാച്ചി; വാൽപ്പാറ അപകടത്തിൽ പരുക്കേറ്റ രണ്ട് പേരുടെ നില അതീവ ഗുരുതരമായി തുടരുകയാണ്. നാല് പേരാണ് ചികിത്സയിൽ കഴിയുന്നത്. കൂട്ടത്തിൽ പത്തു വയസുകാരി മസ്നീൻ മാത്രമാണ് കാര്യമായ പരുക്കുകളില്ലാതെ രക്ഷപ്പെട്ടത്.
അപകടത്തിൽ മരിച്ച അധ്യാപിക ഷക്കീനയുടെ മകളാണ് മസ്നീൻ. എന്നാൽ അമ്മ മരിച്ച വിവരം മസ്നീൻ അറിഞ്ഞിട്ടില്ല. അടുത്ത മുറിയിൽ അമ്മയുണ്ടെന്നും ഡോക്‌ടർ പരിശോധിച്ചുകൊണ്ടിരിക്കുകയാണ് എന്നുമാണ് മസ്നീൻ കരുതിയിരിക്കുന്നത്. ഒൻപതാം വളവിലെ ഉണക്കരത്തിൽ തട്ടിനിന്ന് വാഹനത്തിനുള്ളിലായിരുന്നു മസ്നീൻ. രക്ഷാപ്രവർത്തനത്തിനായി എത്തിയ ടാക്സി ഡ്രൈവർ എസ് വിജയ് ആണ് കുഞ്ഞിനെ രക്ഷിച്ചത്.
അപകടത്തിൽ മരിച്ച പാചകത്തൊഴിലാളിയായ സാജിതയുടെ മകൻ ഷഹദീൻ മുഹമ്മദ് (11) സ്കൂൾ ഡ്രൈവർ കുന്നക്കാവ് സ്വദേശി നൗഷാദ് അലി (39), ടൂറിസ്റ്റ് വാനിന്‍റെ ഡ്രൈവർ മുഹമ്മദ് ഫയീസ് (21) എന്നിവരാണ് പരുക്കേറ്റ് ചികിത്സയിൽ കഴിയുന്നത്. ഷഹീദ് മുഹമ്മദിന് അരയ്ക്ക് താഴേക്കാണ് ഗുരുതരമായി പരുക്കേറ്റിരിക്കുന്നത്. കുട്ടിയുടെ ചലനശേഷം സംബന്ധിച്ച് ആശങ്കയുണ്ടെന്നാണ് പുറത്തുവരുന്ന വിവരം. അമ്മ മരിച്ച വിവരം ഷഹദീനെയും അറിയിച്ചിട്ടില്ല. നൗഷാദ് അലിയുടേയും മുഹമ്മദ് ഫയീസിന്‍റേയും നില ഗുരുതരമാണ്. ഇവർ തീവ്ര പരിചരണ വിഭാഗത്തിലാണ്.
പരുക്കേറ്റവരെ കേരളത്തിലേക്കു മാറ്റാനുള്ള സാഹചര്യം പരിശോധിച്ചിരുന്നെങ്കിലും നിലവിലെ സ്ഥിതിയിൽ യാത്ര വേണ്ടെന്നാണ് ഡോക്ടർമാർ അറിയിച്ചത്. പുലർച്ചെ മൂന്നരയോടെ കേരളത്തിൽനിന്നുള്ള ഡോക്ടർമാരുടെ സംഘവും കോയമ്പത്തൂരിലെ ആശുപത്രിയിൽ എത്തി. വാളയാർ പൊലീസ് സംഘവും ആശുപത്രിയിൽ എത്തി സ്ഥിതിഗതികൾ വിലയിരുത്തി.