
വാല്‍പ്പാറയിൽ കുട്ടിയെ ആക്രമിച്ചത് കരടി എന്ന് സ്ഥിരീകരണം
Representative image
വാൽപ്പാറ: കേരള- തമിഴ്‌നാട് അതിർത്തി മേഖലയായ വാൽപ്പാറയിൽ എട്ടു വയസുകാരനെ ആക്രമിച്ചത് കരടി എന്ന് സ്ഥിരീകരണം. അസം സ്വദേശികളുടെ മകന്‍ നൂറിൻ ഇസ്ലാം (8) ആണ് മരിച്ചത്. തിങ്കളാഴ്ച വൈകീട്ടുണ്ടായി അപകടത്തിൽ കുഞ്ഞിനെ പുലിയായിരുന്നു ആക്രമിച്ചത് എന്നായിരുന്നു നേരത്തെ പുറത്തുവന്നത്.
എന്നാല്‍ കരടിയാണ് ആക്രമിച്ചതെന്ന് വനംവകുപ്പും ഡോക്റ്റർമാരും നടത്തിയ പരിശോധനയിൽ കണ്ടെത്തി.മുഖത്തിന്‍റെ ഒരു ഭാഗം കടിച്ചെടുത്ത നിലയിലായിരുന്നു മൃതദേഹം കണ്ടെത്തിയത്. ശരീരത്തിന്‍റെ പലഭാഗത്തും മാംസം ഉണ്ടായിരുന്നില്ല. കുഞ്ഞിന്‍റെ പോസ്റ്റുമോർട്ടം നടപടികൾ ഉടന്‍ നടത്തുമെന്നാണ് വിവരം.
അതേസമയം, കഴിഞ്ഞ ദിവസം മറ്റൊരു കുട്ടിയെ പുലി കടിച്ചുകൊണ്ടുപോയിരുന്നു. ഈ പുലിയെ ഇതുവരെ വനംവകുപ്പിന് പിടികൂടാന്‍ സാധിച്ചിട്ടില്ല. ഇതിനിടയിലാണ് ഇപ്പോൾ കരടിയുടെ ആക്രമണം. ആക്രമിച്ച കരടിയെ പിടികൂടുന്നതിനായുള്ള ശ്രമം ഉടന്‍ ആരംഭിക്കുമെന്ന് വനംവകുപ്പ് അറിയിച്ചു. മരിച്ച കുട്ടിയുടെ കുടുംബത്തിന് തമിഴ്‌നാട് സർക്കാർ 10 ലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ചു.