

തിരുവനന്തപുരം: തിരുവനന്തപുരത്ത് നിന്ന് കോട്ടയം വഴി കാസർഗോഡേക്ക് സർവീസ് നടത്തുന്ന വന്ദേ ഭാരതിന്‍റെ സമയക്രമത്തിൽ മാറ്റം വരുത്തി. ചെങ്ങന്നൂരിൽ അധിക സ്റ്റോപ്പ് അനുവദിച്ചതിനെ തുടർന്നാണു മാറ്റം.
തിരുവനന്തപുരത്ത് നിന്ന് അഞ്ച് മിനിറ്റ് നേരത്തെ പുറപ്പെടുന്ന ട്രെയ്നിന് ചെങ്ങന്നൂരിൽ സ്റ്റോപ്പ് അനുവദിച്ചതിനൊപ്പം തൃശൂരിൽ അധിക സമയം നിർത്താനും തീരുമാനമായിട്ടുണ്ട്. പുതിയ സമയക്രമം ഞായറാഴ്ച നടപ്പിൽ വരും.
രാവിലെ 5.20ന് തിരുവനന്തപുരത്ത് നിന്ന് പുറപ്പെട്ടിരുന്ന വന്ദേ ഭാരത് എക്സ്‌പ്രസ് ഇനി മുതൽ രാവിലെ 5.15 നാണ് സർവീസ് ആരംഭിക്കുക. 6.03 ന് കൊല്ലത്തെത്തും. 6.05 ന് ഇവിടെ നിന്ന് പുറപ്പെടും. 6.53 ന് ചെങ്ങന്നൂരിൽ നിർത്തും. രണ്ട് മിനിറ്റിന് ശേഷം 6.55 ന് ഇവിടെ നിന്ന് യാത്ര തിരിക്കും.
കോട്ടയത്തും എറണാകുളത്തും സമയത്തിന് മാറ്റമുണ്ടാകില്ല. തൃശൂരിൽ പതിവായി എത്തുന്ന 9.30 ന് തന്നെ ട്രെയിൻ എത്തും. എന്നാൽ ഒരു മിനിറ്റ് അധികമായെടുത്ത് 9.33 നാവും പുറപ്പെടുക.
ഷൊർണൂർ മുതൽ കാസർഗോഡ് വരെയുള്ള സ്റ്റോപ്പുകളിലെ സമയങ്ങളിൽ മാറ്റമുണ്ടായിരിക്കില്ലെന്നും റെയിൽവെ അറിയിച്ചിട്ടുണ്ട്. തിരിച്ചുള്ള സർവീസിൽ കാസർഗോഡ് മുതൽ ഷൊർണൂർ വരെ സമയത്തിൽ മാറ്റമില്ല.
തൃശൂരിൽ മുൻപ് എത്തിയിരുന്ന വൈകിട്ട് 6.10 ന് തന്നെ ട്രെയിനെത്തും. എന്നാൽ ഒരു മിനിറ്റ് അധികം ഇവിടെ നിർത്തുമെന്നും 6.13 ന് സർവീസ് ആരംഭിക്കുമെന്നും അറിയിപ്പിൽ വ്യക്തമാക്കുന്നു. എറണാകുളത്തും കോട്ടയത്തും സമയത്തിൽ മാറ്റമില്ല. ചെങ്ങന്നൂരിൽ 8.46 ന് ട്രെയിനെത്തും. 8.48 ന് ഇവിടെ നിന്ന് പുറപ്പെടും. കൊല്ലത്ത് 9.34 ന് എത്തുന്ന ട്രെയിൻ 9.36 ന് ഇവിടെ നിന്ന് പുറപ്പെടും. മുൻപത്തേതിലും അഞ്ച് മിനിറ്റ് വൈകി 10.40 നാവും ട്രെയിൻ തിരുവനന്തപുരത്ത് തിരിച്ചെത്തുക.