
ഷൊർണൂർ: സാങ്കേതിക തകരാറിനെ തുടർന്ന് വഴിയിൽ കുടുങ്ങിയ കാസര്‍കോട്-തിരുവനന്തപുരം വന്ദേഭാരത് ട്രെയിന്‍ യാത്ര പുനരാരംഭിച്ചു. നീണ്ട 3 മണിക്കൂറിന് ശേഷം മറ്റൊരു എന്‍ജിന്‍ ഘടിപ്പിച്ചാണ് യാത്ര പുറപ്പെട്ടത്. ട്രെയിനിൽ യാത്രചെയ്യുന്ന കൊച്ചി വിമാനത്താവളത്തിലേക്കുള്ള യാത്രക്കാർക്ക് വേഗത്തിൽ നെടുമ്പാശേരിയിൽ എത്താൻ അങ്കമാലിയിൽ പ്രത്യേക സ്റ്റോപ്പ് അനുവദിച്ചിട്ടുണ്ട്.
കാസർഗോഡ്-തിരുവനന്തപുരം വന്ദേഭാരത് എക്സ്പ്രസ് ആണ് സാങ്കേതിക തകരാറിനെ തുടർന്ന് ഷൊർണൂരിൽ ബുധനാഴ്ച പിടിച്ചിട്ടത്. ഷൊര്‍ണൂര്‍ റെയില്‍വേ സ്റ്റേഷനില്‍ നിന്ന് പുറപ്പെട്ട ഉടനെയാണ് സംഭവം. ബാറ്ററി സംവിധാനത്തിന് വന്ന തകരാറാണ് ട്രെയിൻ പിടിച്ചിടാൻ കാരണമെന്നാണ് റെയിൽവേയുടെ വിശദീകരണം. ട്രെയിനിന്‍റെ വാതില്‍ തുറക്കാനോ എസിയും പ്രവര്‍ത്തിക്കുനോ കഴിയില്ലായിരുന്നു. ഇതോടെ യാത്രക്കാർ പൂർണമായും ട്രെയിനിനുള്ളിൽ കുടുങ്ങി. തുടര്‍ന്ന് യാത്രക്കാര്‍ക്ക് മറ്റൊരു യാത്ര സൗകര്യം ഒരുക്കിയെന്നും പ്രശ്നം പരിഹരിക്കാന്‍ സമയം വേണ്ടിവരുമെന്നും റെയിൽവേ അറിയിച്ചു. ട്രെയിനുള്ളിലെ തകരാര്‍ പരിഹരിച്ച ശേഷം 9 മണിയോടെയാണ് ട്രെയിന്‍ പുറപ്പെട്ടത്.