
ഇടുക്കി: വണ്ടിപ്പെരിയാറില്‍ ആറ് വയസുകാരിയെ ബലാത്സഗം ചെയ്തു കൊന്ന കേസിൽ വിചാരണ കോടതി കുറ്റവിമുക്തനാക്കിയ പ്രതി അര്‍ജുനോട് നാട് വിട്ടു പോകരുതെന്ന് ഹൈക്കോടതി നിര്‍ദേശം നല്‍കി. പത്ത് ദിവസത്തിനകം കട്ടപ്പന പോക്സോ കോടതിയില്‍ അർജുൻ കീഴടങ്ങണം. കീഴടങ്ങിയില്ലെങ്കില്‍ ജാമ്യമില്ലാ വാറണ്ട് പുറപ്പെടുവിക്കണമെന്ന് പോക്സോ കോടതിക്ക് ഹൈക്കോടതിയുടെ നിര്‍ദ്ദേശം. ബോണ്ട് നല്‍കിയാല്‍ അർജുനെ വിട്ടയയ്ക്കാമെന്നും വിചാരണ കോടതിയുടെ അധികാര പരിധിക്ക് പുറത്തേക്ക് പോകരുതെന്നും നിര്‍ദേശമുണ്ട്.
അര്‍ജുനെ വിചാരണ കോടതി കുറ്റവിമുക്തനാക്കിയതിനെതിരേ സംസ്ഥാന സര്‍ക്കാര്‍ ഹൈക്കോടതിയില്‍ അപ്പീല്‍ നല്‍കിയിരുന്നു. ഈ പശ്ചാത്തലത്തില്‍ ഹൈക്കോടതി അര്‍ജുന് ജാമ്യം അനുവദിച്ചു. അമ്പതിനായിരം രൂപയുടെ ബോണ്ടും രണ്ടു പേരുടെ ആള്‍ ജാമ്യവുമാണ് നിര്‍ദേശിച്ചിരിക്കുന്നത്. എന്നാൽ നിരന്തരം ആവശ്യപ്പെട്ടിട്ടും അപ്പീലില്‍ അർജുന്‍ മറുപടി സത്യവാങ്മൂലം നല്‍കിയിരുന്നില്ല. ഈ സാഹചര്യത്തിലാണ് ഹൈക്കോടതി ഡിവിഷന്‍ ബെഞ്ചിന്‍റെ കടുത്ത നടപടി.