
കൊച്ചി: വരാപുഴയിൽ വീട്ടിൽ സൂക്ഷിച്ചിരുന്ന സ്ഫോടക വസ്തുക്കൾ പൊട്ടിത്തെറിച്ച് അപകടചമുണ്ടായ സംഭവത്തിൽ ഇന്ന് പൊലീസ് അന്വേഷണം ആരംഭിക്കും. ലൈസൻസ് ഇല്ലാതെയാണ് കെട്ടിടത്തിൽ സ്ഫോടക വസ്തുക്കൾ സൂക്ഷിച്ചതെന്ന് വ്യക്തമായ സാഹചര്യത്തിലാണ് നടപടി. വീട് വാടകയ്‌ക്കെടുത്താണ് ജൻസൻ എന്നയാൾ സ്ഫോടക വസ്തുക്കൾ വീടിനുള്ളിൽ സൂക്ഷിച്ചിരുന്നത്. ഇയാളാണ് കേസിലെ ഒന്നാം പ്രതി. പരിക്കേറ്റ ഇയാൾ ഇപ്പോൾ ചികിത്സയിൽ കഴിയുകയാണ്.
പടക്കങ്ങൾക്കു പുറമേ മറ്റ് സ്ഫോടക വസ്തുക്കൾ വീടിനുള്ളിൽ സൂക്ഷിച്ചിരുന്നോ എന്ന സംശയത്തിന്‍റെ അടിസ്ഥാനത്തിൽ ഫോറെൻസിക് വിദഗ്ധർ ഇന്ന് സംഭവസ്ഥലം പരിശോധിക്കും. സ്ഫോടനത്തിൽ പരിക്കേറ്റവർ ആശുപത്രിയിൽ ചികിത്സയിൽ കഴിയുകയാണ്. മരിച്ച ഡേവിസിന്‍റെ മൃതദേഹം പോസ്റ്റുമോർട്ടത്തിനു ശേഷം ബന്ധുക്കൾക്ക് വിട്ടുനൽകും.
വൈകീട്ട് അഞ്ചു മണിയോടെ സ്ഫോടനമുണ്ടായത്. സമീപത്തെ വീടുകൾക്കും കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്. പ്രകമ്പനത്തിൽ നിരവധി വീടുകളുടെ ജനൽച്ചില്ലുകൾ തകർന്നുവീണു. പടക്കം സൂക്ഷിച്ചിരുന്ന കോണ്‍ക്രീറ്റ് കെട്ടിടം പൂര്‍ണ്ണമായി തകര്‍ന്നു. സ്ഫോടനം ഉണ്ടായതിന്‍റെ രണ്ട് കിലോമീറ്റര്‍ ചുറ്റളവിലാണ് പ്രകമ്പനം ഉണ്ടായത്