

ട്രെയിനിന്‍റെ വാതിലിൽ നിന്ന് മാറാത്തതിന് പിന്നിൽ നിന്ന് ചവിട്ടി; വധശ്രമത്തിന് കേസ്
തിരുവനന്തപുരം: ട്രെയിനിൽ നിന്നും പെൺകുട്ടിയെ തള്ളിയിട്ട സംഭവത്തിൽ പ്രതി സുരേഷ് കുമാറിനെതിരേ വധശ്രമം അടക്കമുള്ള വകുപ്പുകൾ ചുമത്തി കേസെടുത്തു. റെയിൽവേ ആക്‌ട് പ്രകാരമുള്ള വകുപ്പുകളും ചുമത്തിയിട്ടുണ്ട്. പ്രതിയെ ഉച്ചയോടെ കോടതിയിൽ ഹാജരാക്കും.
പെൺകുട്ടി വാതിലിന്‍റെ ഭാഗത്തുനിന്നും മാറാതെ നിന്നതിലുണ്ടായ പ്രകോപനമാണ് തള്ളിയിടാൻ കാരണമെന്ന് പ്രതി മൊഴി നൽകിയിട്ടുണ്ട്. സംഭവത്തിന് പിന്നിൽ ഇതര സംസ്ഥാന തൊഴിലാളിയെണെന്ന് വരുത്തി തീർക്കാനാണ് പ്രതി ആദ്യം ശ്രമിച്ചിരുന്നു.
തിരുവനന്തപുരത്തേക്കു വരുകയായിരുന്ന കേരള എക്‌സ്പ്രസിലെ ജനറല്‍ കമ്പാര്‍ട്ട്‌മെന്‍റില്‍ വര്‍ക്കല അയന്തിക്കു സമീപത്തുവെച്ച് ഞായറാഴ്ച രാത്രി 8.45-ഓടെയായിരുന്നു സംഭവം. മദ്യലഹരിയിലായിരുന്ന സുരേഷ് ഓടുന്ന ട്രെയിനിൽ നിന്നും പെൺകുട്ടിയെ പുറത്തേക്ക് ചവിട്ടിയിടുകയായിരുന്നു. ട്രാക്കിൽ തലയിടിച്ച പേയാട് സ്വദേശിനി ശ്രീക്കുട്ടി (19) തിരുവനന്തപുരം മെഡിക്കൽ കോളെജിൽ തീവ്ര പരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്.
നിലവിൽ ശ്രീക്കുട്ടിയുടെ ആരോഗ്യനില തൃപ്തികരമാണെന്നാണ് വിവരം. ഇവർക്ക് പുറമേ മറ്റൊരു പെൺകുട്ടിയെ കൂടി ഇയാൾ തള്ളിയിട്ടെങ്കിലും വാതിലിന്‍റെ കമ്പിയിൽ തൂങ്ങിക്കടന്ന പെൺകുട്ടിയെ മറ്റ് യാത്രക്കാർ രക്ഷപ്പെടുത്തുകയായിരുന്നു.
അപകടത്തിന് പിന്നാലെ കാഴ്ചക്കാർ അപായ ചങ്ങല വലിക്കുകയായിരുന്നു. തുടർന്ന് റെയിൽവേ പൊലീസ് എത്തി പരുക്കേറ്റ ശ്രീക്കുട്ടിയെ കൊല്ലത്തെത്തിച്ച് മെമുവിൽ വര്‍ക്കല റെയില്‍വേ സ്റ്റേഷനിലെത്തിച്ചു.
ഇവിടെനിന്ന് ആംബുലന്‍സില്‍ ശ്രീനാരായണ മെഡിക്കല്‍ മിഷന്‍ ആശുപത്രിയിലെത്തിക്കുകയായിരുന്നു. തുടർന്ന് തിരുവനന്തപുരം മെഡിക്കൽ കോളെജിലേക്ക് മാറ്റി. ആക്രമിയെ യാത്രക്കാർ തടഞ്ഞു വയ്ക്കുകയും കൊച്ചുവേളിയിൽ വച്ച് പൊലീസ് കസ്റ്റഡിയിലെടുക്കുകയുമായിരുന്നു.