

മൊഴി നൽകാൻ ഹാജരാകണം; വട്ടിയൂർക്കാവ് സ്റ്റേഷൻ മാർച്ചിൽ ഡെപ‍്യൂട്ടി മേയർ ആശാനാഥ് അടക്കമുള്ളവർക്ക് പൊലീസിന്‍റെ നോട്ടീസ്
തിരുവനന്തപുരം: വട്ടിയൂർക്കാവ് പൊലീസ് സ്റ്റേഷനിലേക്ക് മഹിളാ മോർച്ച് പ്രവർത്തകർ മാർച്ച് നടത്തിയ സംഭവത്തിൽ മൊഴി നൽകണമെന്ന് ആവശ‍്യപ്പെട്ട് തിരുവനന്തപുരം കോർപ്പറേഷൻ ഡെപ‍്യൂട്ടി മേയർ ആശാ നാഥ്, കൗൺസിലർമാരായ സുമി ബാലു, യമുന എന്നിവർക്ക് പൊലീസ് നോട്ടീസ് അയച്ചു. പൊലീസ് റിപ്പോർട്ടിന്‍റെ അടിസ്ഥാനത്തിലാണ് നടപടി.
സുമി ബാലു കേസിലെ ഒന്നാം പ്രതിയും ആശാ നാഥ് ആറാം പ്രതിയും മുൻ ഡിജിപിയും ബിജെപി കൗൺസിലറുമായ ആർ. ശ്രീലേഖ അഞ്ചാം പ്രതിയുമാണ്. ശ്രീലേഖ സ്ഥലത്തില്ലാത്തതിനാൽ നോട്ടീസ് നൽകിയിട്ടില്ല.
പോടാ പുല്ലേ പൊലീസേ എന്നത് അടക്കമുള്ള മുദ്രാവാക‍്യം ഉയർന്നതും ഈ പ്രതിഷേധ മാർച്ചിലാണ്. നെട്ടയത്തുണ്ടായ സിപിഎം- ബിജെപി സംഘർഷത്തിൽ അറസ്റ്റിലായ ബിജെപി പ്രവർത്തകരെ മർദിച്ച പൊലീസുകാർക്കെതിരേ നടപടി വേണമെന്നാവശ‍്യപ്പെട്ടായിരുന്നു മഹിളാ മോർച്ച പ്രവർത്തകർ പ്രതിഷേധ മാർച്ച് സംഘടിപ്പിച്ചത്.