
ഇ. സന്തോഷ് കുമാറിന് വയലാർ സാഹിത്യ പുരസ്കാരം
തിരുവനന്തപുരം: 2025-ലെ വയലാർ രാമവർമ മെമ്മോറിയൽ സാഹിത്യഅവാർഡ് ഇ. സന്തോഷ് കുമാറിന്‍റെ തപോമയിയുടെ അച്ഛൻ എന്ന കൃതിക്ക്. വയലാർ രാമവർമ മെമ്മോറിയൽ ട്രസ്റ്റ് പ്രസിഡന്‍റ് പെരുമ്പടവം ശ്രീധരൻ അവാർഡ് പ്രഖ്യാപനം നടത്തി.
ജൂറി അംഗങ്ങളായ ടി.ഡി. രാമകൃഷ്ണൻ, ഡോ. എൻ.പി. ഹാഫീസ് മുഹമ്മദ്, പ്രിയ. എ.എസ്. എന്നിവരാണ് നോവൽ തെരഞ്ഞെടുത്തത്. ഒരു ലക്ഷം രൂപയും പ്രശസ്‌ത ശിൽപി കാനായി കുഞ്ഞി രാമൻ വെങ്കലത്തിൽ നിർമിക്കുന്ന മനോഹരവും അർഥപൂർണവുമായ ശിൽപ്പവും പ്രശസ്‌തി പത്രവുമാണ് . അവാർഡ് തുക ആദായനികുതിയിൽ നിന്ന് ഒഴിവാക്കപ്പെട്ടിട്ടുണ്ട്.
വയലാർ രാമവർമയുടെ ചരമദിനമായ ഒക്ടോബർ 27 ന് വൈകിട്ട് 5.30 ന് തിരുവനന്തപുരത്ത് നിശാഗന്ധി ആഡിറ്റോറിയത്തിൽ വച്ച് മാലിന്യമുക്ത കേരളത്തി നായുള്ള ഗ്രീൻ പ്രോട്ടോകോൾ പാലിച്ചുകൊണ്ട് അവാർഡ് സമർപ്പണ ചടങ്ങ് നടത്തുമെന്ന് ഭാരവാഹികൾ അറിയിച്ചു.
ഇ. സന്തോഷ് കുമാർ
ഈ വർഷം 19411 പേരോട് പ്രസക്ത കാലഘട്ടത്തിൽ പ്രസിദ്ധീകരിച്ച അവാർഡിന് പരിഗണിക്കാവുന്ന മൂന്ന് കൃതികളുടെ പേരുകൾ നിർദ്ദേശിക്കുവാൻ അപേക്ഷിച്ചിരുന്നു. 378 പേരിൽ നിന്നും നിർദ്ദേശങ്ങൾ ലഭിക്കുകയുണ്ടായി, മൊത്തം 293 കൃതികളുടെ പേരുകളാണ് നിർദ്ദേശിക്കപ്പെട്ടത്. ഏറ്റവും കൂടുതൽ പോയിന്‍റുകൾ ലഭിച്ച 5 കൃതികൾ തെരഞ്ഞെടുത്ത് 20 പേരുടെ പരിഗണനയ്ക്കായി അയച്ചു. ഇവരുടെ പരി ശോധനയിൽ കൃതികൾക്കു ലഭിച്ച മുൻഗണനാക്രമം ഒന്നാം റാങ്കിന് 11 പോയിന്‍റ്. രണ്ടാം റാങ്കിന് 7 പോയിന്‍റ്. മൂന്നാം റാങ്കിന് 3 പോയിന്‍റ് എന്ന ക്രമത്തിൽ വിലയിരുത്തി ഏറ്റവും കൂടുതൽ പോയിൻ്റുകൾ ലഭിച്ച മൂന്ന് കൃതികൾ ജഡ്‌ജിങ് കമ്മിറ്റിയുടെ പരിഗണനയ്ക്ക് സമർപ്പിച്ചു. ആ മൂന്ന് കൃതികളിൽ നിന്നാണ് അവാർഡിന് അർഹമായ കൃതി തെരഞ്ഞെടുക്കപ്പെട്ടത്.
മദ്രാസിലെ ആശാൻ മെമ്മോറിയൽ ഹയർ സെക്കൻ്ററി സ്കൂളിൽ നിന്നും മലയാളം ഐച്ഛികവിഷയമായെടുത്ത് ഏറ്റവും കൂടുതൽ മാർക്ക് വാങ്ങി 10-ാം ക്ലാസ്സ് പാസ്സാകുന്ന വിദ്യാർഥിക്ക് വർഷം തോറും 5000/- രൂപയുടെ സ്കോളർഷിപ്പ് വയലാർ രാമവർമ്മയുടെ പേരിൽ വയലാർ ട്രസ്റ്റ് നൽകുന്നുണ്ട്. ആ സ്കോളർഷിപ്പും ചടങ്ങിൽ വച്ച് നൽകുന്നതാണ്. 2025-ലെ സിബിഎസ്ഇ 10-ാം ക്ലാസ് പരീക്ഷയിൽ ഏറ്റവും കൂടുതൽ 100-ൽ 93 മാർക്ക് നേടിയ ധരൻ വി. അജിയാണ് സ്കോളർഷിപ്പിന് അർഹമായിട്ടുള്ളത്.
വയലാർ രാമവർമ്മ രചിച്ച ഗാനങ്ങളും, കവിതകളും കൃതികളും കോർത്തിണക്കി യുള്ള കവിതാലാപാനം, നൃത്താവിഷ്‌കാരം, ശാസ്ത്രീയ സംഗീതസമർപ്പണം, ഗാനാജ്ഞലി എന്നിവ ഉണ്ടായിരിക്കും.