തിരുവനന്തപുരം: സ്ഥിരം വിസിമാരില്ലാത്ത സർവകലാശാലകളിലെ വിസി നിയമനത്തിൽ നടപടികളുമായി മുന്നോട്ടു പോകാന്‍ തീരുമാനിച്ച് ഗവർണര്‍. വിസി നിയമനത്തിനുള്ള സെർച്ച് കമ്മിറ്റിയിലേക്ക് സർവകലാശാലകളുടെ പ്രതിനിധിയെ നൽകണമെന്നാവശ്യപ്പെട്ട് ഉടൻ രജിസ്ട്രാർമാർക്ക് കത്തയക്കാനാണ് തീരുമാനം.
വിസി നിയമനത്തിൽ ചാൻസലര്‍ക്ക് സ്വതന്ത്ര അധികാരമുണ്ടെന്ന സുപ്രീം കോടതി ഉത്തരവിന്‍റെ അടിസ്ഥാനത്തിലാണ് നീക്കം. ഇതേ തുടർന്ന് 9 സർവകലാശാലകൾക്ക് ഗവർണര്‍ കത്ത് നൽകി. നിലവിൽ കേരളത്തിൽ 9 സർവകലാശാലകളിൽ താൽക്കാലിക വിസിമാരാണുള്ളത്.
ഗവർണറുടേയും സർവകലാശാലയുടേയും യുജിസിയുടെയും പ്രതിനിധികളാണ് മൂന്നംഗ സർച്ച് കമ്മിറ്റിയിൽ ഉണ്ടാകുക. കമ്മിറ്റിയുടെ എണ്ണം അഞ്ചാക്കിക്കൊണ്ട് നിയമസഭ പാസ്സാക്കിയ ബിൽ ഗവർണര്‍ രാഷ്ട്രപതിക്ക് അയച്ചിരുന്നു.