തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനെതിരേ വിമർശനവുമായി പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. പ്രധാനമന്ത്രി നരേന്ദ്ര മോദിയെ സ്വീകരിക്കാൻ മുഖ്യമന്ത്രിയെത്തിയ ചിത്രം ചൂണ്ടിക്കാട്ടയായിരുന്നു സതീശന്‍റെ വിമർശനം.
പ്രധാനമന്ത്രിയെ സ്വീകരിച്ചതിൽ കുറ്റമൊന്നും പറയാനില്ല. ഏത് മുഖ്യമന്ത്രിയായലും അത് കോൺഗ്രസിന്‍റേതാണെങ്കിലും പ്രധാനമന്ത്രിയെ സ്വീകരിക്കാൻ പോവണം. എന്നാൽ പ്രധാനമന്ത്രിക്ക് മുന്നിൽ കൈകൂപ്പി വിനയാന്വിതനായി നിൽക്കുന്ന ആ നിൽപ്പ് നൽകുന്ന ഒരു സന്ദേശമുണ്ട്. ആ നിൽപ്പ് ജനങ്ങൾ കാണുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.
കൊൽക്കത്തയിൽ ജ്യോതിബസു സെന്‍ററിന്‍റെ ഉദ്ഘാടനച്ചടങ്ങ് റദ്ദാക്കിയാണ് പ്രധാനമന്ത്രിയെ സ്വീകരിക്കുന്നതിനായെത്തിയത്. പിന്നെ രണ്ടുപേരുടേയും കൈകൾ ചേർത്തുവച്ചുള്ള ആ നിൽപ്പുണ്ടല്ലോ. അത് കൃത്യമായി ആശയവിനിമയം നടത്തുന്നുണ്ട്. ഇരട്ടചങ്കനെന്ന് അണികളെകൊണ്ട് വിളിപ്പിച്ച ഈ മുഖ്യമന്ത്രി ഇത്രയും നല്ല മനുഷ്യനായി എളിമയോടെ നിൽക്കുന്നത് കണ്ടപ്പോൾ എത്ര വ്യാഖ്യാനങ്ങളുണ്ടാകാം. നിങ്ങളൊക്കെത്തന്നെ വ്യാഖ്യാനിക്ക് എന്നും സതീശൻ കൂട്ടിച്ചേർത്തു.