തിരുവനന്തപുരം: കേന്ദ്ര അവഗണനയ്ക്കെതിരെ സംസ്ഥാന സർക്കാർ നടത്തുന്ന ഡൽഹി സമരത്തെ പിന്തുണയ്ക്കാത്തതിൽ വിശദീകരണവുമായി പ്രതിപക്ഷ നേതാവ് വിഡി സതീശൻ. 57800 കോടി രൂപ കേന്ദ്രത്തിൽ നിന്ന് കിട്ടാനുണ്ടെന്ന് പറയുന്നത് നുണയാണ്. ഊതിപ്പെരുപ്പിച്ച ഈ കണക്ക് നിയമസഭയിൽ പ്രതിപക്ഷം പൊളിച്ചിരുന്നുവെന്നും പ്രതിപക്ഷ നേതാവ് വിഡി സതീശൻ.
പിണറായി സർക്കാരിന്‍റെ കൊടുംകാര്യസ്ഥതയും ധൂർത്തും അഴിമതിയും മറച്ചു വെയ്ക്കാനാണ് കേന്ദ്ര സർക്കാർ അവഗണിക്കുന്നുവെന്ന പ്രചരണം നടത്തുന്നതെന്നും സുപ്രീംകോടതിയിലും നിയസഭയിലും ഡൽഹിയിലും പരസ്പര വിരുദ്ധ കാര്യങ്ങളാണ് സർക്കാർ പറയുന്നതെന്നും സതീശൻ കുറ്റപ്പെടുത്തി. കേരളത്തിൽ നികുതി പിരിവ് പരാജയമാണെന്നും അദ്ദേഹം പറഞ്ഞു.
സാമ്പത്തിക പ്രതിസന്ധിയുടെ ഒരു കാരണങ്ങളിൽ ഒന്നാണ് കേന്ദ്രസർക്കാർ അവഗണന. നികുതി പിരിവിലെ പരാജയവും കൊടുംകാര്യസ്ഥതയും ധൂർത്തും അഴിമതിയുമാണ് കേരളത്തെ ഈ അവസ്ഥയിലേക്ക് നയിച്ചത്.വി മുരളീധരൻ രാത്രിയിൽ മുഖ്യമന്ത്രിയെ വിളിച്ച് ഒത്തു തീർപ്പ് നടത്തും. സിപിഎമും സംഘപരിവാറും തമ്മിലുള്ള ഒത്തു തീർപ്പിന്‍റെ ഇടനിലക്കാരൻ മുരളീധരനാണ്. അതിനു പകരമായാണ് സുരേന്ദ്രനെ കള്ളപ്പണക്കേസിൽ രക്ഷിച്ചത്. മുരളീധരൻ പല വർത്തമാനമാണ് പറയുന്നതെന്നും സതീശൻ പറഞ്ഞു.