

വി.ഡി. സതീശൻ
MV
തിരുവനന്തപുരം: ആർഎസ്എസ് മേധാവി മോഹൻ ഭാഗവത് പങ്കെടുത്ത പരിപാടിയിൽ കേരളത്തിലെ മൂന്ന് വൈസ് ചാൻസലർമാർ പങ്കെടുത്തത് ഗുരുതര വീഴ്ചയെന്ന് മുഖ‍്യമന്ത്രി വി.ഡി. സതീശൻ.
സംഭവം അതീവ ഗൗരവമായി കാണുന്നുവെന്നും കേരളത്തിന്‍റെ വിദ‍്യാഭ‍്യാസ പാരമ്പര്യത്തിനും വൈസ് ചാൻസലറുടെ അന്തസിനും നിരക്കാത്തതാണതെന്നും അദ്ദേഹം ഫെയ്സ്ബുക്കിൽ കുറിച്ചു.
വിസിമാർ കേരളത്തോട് മാപ്പ് പറയണമെന്നും മുഖ‍്യമന്ത്രി പറഞ്ഞു. വർഗീയതയെ പ്രോത്സാഹിപ്പിക്കുന്ന നടപടി ആരുടെ ഭാഗത്ത് നിന്നുണ്ടായാലും അംഗീകരിക്കില്ലെന്നും അദ്ദേഹം പറഞ്ഞു. കേരള സർവകലാശാല വൈസ് ചാൻസലർ മോഹൻ കുന്നുമ്മൽ, മലയാളം സർവകലാശാല വൈസ് ചാൻസിലർ ഡോ. സി.ആർ. പ്രസാദ്, എംജി സർവകലാശാല വൈസ് ചാൻസലർ പ്രൊഫസർ ഡി. മാവൂത്ത് എന്നിവരാണ് ആർഎസ്‌എസ് പരിപാടിയിൽ പങ്കെടുത്തത്. ഗവർണർ രാജേന്ദ്ര ആർലേക്കർ നിയോഗിച്ച വിസിമാരാണ് മൂവരും
മുഖ‍്യമന്ത്രിയുടെ ഫെയ്സ്ബുക്ക് കുറിപ്പ് ഇങ്ങനെ
ആർ.എസ്.എസ് ശതാബ്ദിയുടെ ഭാഗമായി സർസംഘചാലക് മോഹൻ ഭാഗവത് സംസാരിച്ച പ്രഭാഷണ സഭയിൽ മൂന്ന് വൈസ് ചാൻസലർമാർ പങ്കെടുത്തത് അതീവ ഗൗരവമായി കാണുന്നു. ഗുരുതരമായ വീഴ്ചയാണ് വൈസ് ചാൻസലർമാർക്ക് ഉണ്ടായത്. കേരളത്തിൻ്റെ വിദ്യാഭ്യാസ പാരമ്പര്യത്തിനും വൈസ് ചാൻസലർമാരുടെ അന്തസിനും നിരക്കാത്തതാണത്.
കേരളീയ പൊതുസമൂഹത്തിന് വൈസ് ചാൻസലർ പദവിയോട് ആദരവുണ്ട്. അത് കളഞ്ഞ് കുളിക്കുന്ന തരത്തിലാണ് തീവ്ര വർഗീയത പറയുന്ന ആർ.എസ്.എസ് നേതാവിൻ്റെ പരിപാടിയിൽ ഇവർ പങ്കെടുത്തത്. വർഗീയതയെ പ്രോത്സാഹിപ്പിക്കുന്ന നടപടി ആരുടെ ഭാഗത്ത് നിന്നുണ്ടായാലും അംഗീകരിക്കില്ല. അത് വച്ചുപൊറുപ്പിക്കുകയുമില്ല. ആർ.എസ്.എസ് പരിപാടിയിൽ പങ്കെടുത്ത മൂന്ന് വി.സിമാരും കേരളത്തോട് മാപ്പ് പറയണം.