
തിരുവന്തപുരം: പിപിഇഎ കിറ്റിൽ വൻ ക്രമക്കേടെന്ന സിഎജി റിപ്പോർട്ടിൽ മറുപടിയുമായി ആരോഗ്യമന്ത്രി വീണാ ജോർജ്. കൊവിഡ് കാലത്ത് എക്സ്പെയറി കഴിഞ്ഞ മരുന്ന് നൽകിയിട്ടില്ല. കാലാവധി കഴിഞ്ഞ മരുന്ന് നല്‍കിയിട്ടില്ലെന്നും കൃത്യമായ മറുപടി അന്നേ സിഎജി ക്ക് നല്‍കിയതാണെന്നും മന്ത്രി വീണാ ജോര്‍ജ് നിയമസഭയിൽ പറഞ്ഞു.
കൊവിഡ് കാലത്ത് ശ്വാസം മുട്ടി കേരളത്തിൽ ആരും മരിക്കുകയോ, വെന്‍റിലേറ്റർ ലഭിക്കാതെ ആരുടെയും ജീവൻ നഷ്ടമാവുകയോ ചെയ്തിട്ടില്ലെന്ന് മന്ത്രി വ്യക്തമാക്കി. മൃതദേഹങ്ങള്‍ അടയ്ക്കാന്‍ പോലും കഴിയാത്ത സാഹചര്യമായിരുന്നു അത്. കേരളത്തിൽ ഒരു പുഴയിലും മൃതദേഹം ഒഴുകി നടന്നിട്ടില്ലെന്നും മന്ത്രി പറഞ്ഞു.
പിപിഇ കിറ്റ് ഇട്ടായിരുന്നു മൃതദേഹങ്ങള്‍ സംസ്‌കരിച്ചത്. കൊവിഡ് കാലത്ത് വിദേശരാജ്യങ്ങള്‍ നിന്ന് പോലും കേരളത്തിലേക്ക് ചികിത്സക്കായി ആളെ വിട്ടിരുന്നു. പ്രതിപക്ഷ നേതാവിന്‍റെ പരാമര്‍ശം സഭയെയും സമൂഹത്തെയും തെറ്റിദ്ധരിപ്പിക്കുന്നതാണ്. രാജ്യത്ത് ഏറ്റവും കൂടുതല്‍ സൗജന്യ ചികിത്സ നല്‍കുന്ന സംസ്ഥാനമാണ് കേരളം. 9 ശതമാനത്തില്‍ താഴെയാണ് കേന്ദ്ര സഹായം.
ഗുണമേന്മ ഉറപ്പുവരുത്തിയാണ് കെഎംസിഎൽ മരുന്ന് വാങ്ങുന്നത്. കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ചില താത്ക്കാലിക പ്രശ്‌നം ഉണ്ടായി. കേന്ദ്ര ഡ്രഗ്‌സ് കണ്‍ട്രോള്‍ അംഗീകരിച്ച മരുന്ന് മാത്രമാണ് കേരളം അനുവദിക്കുന്നതെന്നും മന്ത്രി വീണ നിയമസഭയെ അറിയിച്ചു.