
ആരോഗ്യമന്ത്രി വീണാ ജോർജ്
file image
കോഴിക്കോട്: മെഡിക്കൽ കോളെജിൽ സുരക്ഷാ പരിശോധനകൾ പൂർത്തിയാക്കും മുൻപ് വാർഡുകളിൽ രോഗികളെ പ്രവേശിപ്പിച്ചത് വീഴ്ചയെന്ന് സമ്മതിച്ച് ആരോഗ്യമന്ത്രി വീണാ ജോർജ്. മെഡിക്കൽ കോളെജിലെ യുപിഎസ് റൂമിൽ പുക കണ്ടതിനു ശേഷം സുരക്ഷാ പരിശോധനകൾ നടക്കുന്നതിനിടെ അനുമതിയില്ലാതെയാണ് മൂന്നു നിലകളിൽ രോഗികളെ പ്രവേശിപ്പിച്ചത്.
സംഭവത്തിൽ മെഡിക്കൽ കോളെജ് സൂപ്രണ്ടിനോട് വിശദീകരണം തേടാൻ മെഡിക്കൽ വിദ്യാഭ്യാസ വകുപ്പ് ഡയറക്‌ടർക്ക് മന്ത്രി നിർദേശം നൽകിയിട്ടുണ്ട്. സുരക്ഷാ പരിശോധകൾ പൂർത്തിയാക്കിയ ശേഷം മാത്രമേ രോഗികളെ പ്രവേശിക്കാവൂ എന്ന് കഴിഞ്ഞ ദിവസം ചേർന്ന ഉന്നത തല യോഗത്തിൽ തീരുമാനിച്ചിരുന്നതായും എന്നാലിത് പാലിക്കപ്പെടാത്തത് ഗുരുതര വീഴ്ചയാണെന്നും മന്ത്രി വ്യക്തമാക്കി.
സൂപ്പർ സ്പെഷ്യാലിറ്റി ഓപ്പറേഷൻ തിയേറ്ററുകളടക്കം പ്രവർത്തിക്കുന്ന ആറാം നിലയിലാണ് രണ്ടാമത് പുക ഉയർന്നത്. ഇലക്ട്രിക്കൽ ഇന്‍സ്പെക്ടറേറ്റ് പരിശോധനക്കിടെയാണ് പുക ഉയര്‍ന്നത്. പിന്നാലെ രോഗികളെ മാറ്റുകയായിരുന്നു.